ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിയുടെ ഗോള്‍ മഴ തുടരുന്നു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനെ 4-1ന് തകര്‍ത്ത ചെന്നൈയിന് എഫ്സി ഇന്നലെ സ്വന്തം തട്ടകത്തില്‍ ദല്‍ഹി ഡൈനാമോസിനെ 4-0ന് തകര്‍ത്തുതരിപ്പണമാക്കി. ചെന്നൈയിന് എഫ്സിക്ക് വേണ്ടി 17-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസ, 21-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറി, 40, 54 മിനിറ്റുകളില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ എന്നിവരാണ് ഗോളുകള്‍ നേടിയത്. വിജയത്തോടെ 12 കളികളില്‍ നിന്ന് 16 പോയിന്റുമായി ചെന്നൈയിന് എഫ്സി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത ടീമില്‍ ഏക മാറ്റവുമായാണ് ചെന്നൈയിന് എഫ്സി ഇന്നലെ കളത്തിലിറങ്ങിയത്. പ്രതിരോധനിരയിലെ കരുത്തന് പൊറ്റന്സക്ക് പകരം മെയില്‍സണ്‍ ആല്‍വസ് കളത്തിലെത്തി. അതേസമയം പൂനെ സിറ്റിയെ തകര്‍ത്ത അതേ ടീമിനെയാണ് റോബര്‍ട്ടോ കാര്‍ലോസ് ഇന്നലെ കളത്തില്‍ വിന്യസിച്ചത്.
പന്തടക്കത്തില്‍ ഇരുടീമുകളും തുല്യത പുലര്‍ത്തിയെങ്കിലും ആദ്യപകുതിയില്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ആതിഥേയരായ ചെന്നൈയിന് എഫ്സിയായിരുന്നു മുന്നില്‍. തുടക്കത്തില്‍ ചെന്നൈയിന് ടീമിന് ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ദല്‍ഹി ഡൈനാമോസ് ഗോളി ഡൊബ്ലാസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 13-ാം മിനിറ്റില്‍ ദല്‍ഹിയുടെ സൂപ്പര്‍താരം മലൂദക്ക് സുവര്‍ണാവസരം ലഭിച്ചു. ആദില്‍ നബി തള്ളിക്കൊടുത്ത പന്ത് ബോക്സില്‍ മലൂദക്ക് കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ ഓടിവന്ന ചെന്നൈയിന് പ്രതിരോധനിരതാരത്തെ വെട്ടിച്ചുമാറി ഷോട്ട് ഉതിര്‍ക്കുന്നതില്‍ മലൂദക്ക് പിഴച്ചതോടെ പന്ത് പുറത്തേക്ക് പറന്നു.
17-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സി ആദ്യ ഗോള്‍ നേടി. സ്വന്തം പകുതിയില്‍ നിന്ന് ജെജെ നീട്ടിനല്‍കിയ പന്ത് ബോക്സിന് പുറത്തേക്കിറങ്ങിവന്ന് ദല്‍ഹി ഗോളി തട്ടിയകറ്റിയെങ്കിലും കിട്ടിയത് മെന്‍ഡോസയുടെ കാലുകളില്‍. പന്ത് കിട്ടിയ മെന്‍ഡോസ പായിച്ച വലംകാലന്‍ ഷോട്ട് പോസ്റ്റില്‍ കയറി. 18-ാം മിനിറ്റില്‍ ദല്‍ഹിക്ക് സമനില പിടിക്കാന്‍ അവസരം ലഭിച്ചെങ്കിലും ചികാവോയുടെ ഷോട്ട് ചെന്നൈയിന് ഗോളി അപൗല ഈഡല്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ ചെന്നൈയിന് ലീഡ് ഉയര്‍ത്തി.
പന്തുമായി കുതിച്ചുകയറിയശേഷം മെന്‍ഡോസ നല്കിയ സ്ക്വയര്‍ പാസ് ജെജെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ദല്‍ഹി ഗോളി വീണുകിടന്ന് രക്ഷപ്പെടുത്തി. റീബൗണ്ട് പന്ത് ലഭിച്ചത് ബ്രൂണോ പെലിസ്സാറിയുടെ കാലുകളില്‍. പെലിസ്സാറിയുടെ ഷോട്ട് ലക്ഷ്യം പിഴക്കാതെ ദല്‍ഹി വലയില്‍ (2-0). തുടര്‍ന്നും ചെന്നൈയിന് മുന്നേറ്റങ്ങളുടെ പെരുമഴയായിരുന്നു മൈതാനത്ത്. സ്റ്റീവന്‍ മെന്‍ഡോസയും ജെജെയും ചേര്‍ന്ന് നിരവധി തവണ പന്ത് ദല്‍ഹി ബോക്സിലെത്തിച്ച് ഭീതി പടര്‍ത്തി. ഇതിനിടെ മലൂദയുടെ നേതൃത്വത്തില്‍ ദല്‍ഹിയും ചില പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും അപൗല ഈഡലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 40-ാം മിനിറ്റില്‍ ചെന്നൈയിന് മൂന്നാം ഗോളും നേടി. സ്റ്റീവന്‍ മെന്‍ഡോസ നല്കിയ തകര്‍പ്പന്‍ പാസില്‍ നിന്ന് ജെജെയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ ആദില്‍ നബിയെ പിന്‍വലിച്ച് ദല്‍ഹി റിച്ചാര്‍ഡ് ഗാഡ്സെയെ കളത്തിലിറക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിനിഷ്യസ് പെരേരയെ തിരിച്ചുവിളിച്ച് ഹാന്‍സ് മള്‍ഡറെ ദല്‍ഹി കളത്തിലെത്തിച്ചു. 54-ാം മിനിറ്റില്‍ ചെന്നൈയിന് വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണയും ജെജെയായിരുന്നു സ്കോറര്‍. രണ്ട് മിനിറ്റിനുശേഷം വീണ്ടും ചെന്നൈയിന് എഫ്സിക്ക് അവസരം ലഭിച്ചെങ്കിലും മെന്‍ഡോസയുടെ ഷോട്ട് ഡൊബ്ലാസ് തടുത്തു. 57-ാം മിനിറ്റില്‍ മെന്‍ഡോസക്ക് പകരം എലാനോയും 65-ാം മിനിറ്റില്‍ ദല്‍ഹി മലൂദക്ക് പകരം ഗുസ്താവോയെയും കളത്തിലെത്തിച്ചു.
72-ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റൂസോക്ക് പകരം ഗോഡ്വിന് ഫ്രാങ്കോയെയും 75-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിക്ക് പകരം ബല്‍വന്ത് സിംഗും ചെന്നൈയിന് വേണ്ടി കളത്തില്‍. തുടര്‍ന്നും ചെന്നൈയിന് നിരവധി ആക്രമണങ്ങള്‍ എതിര് ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് ദല്‍ഹി ഡൈനാമോസും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ചെന്നൈയിന് ഉയര്‍ത്തിയ പ്രതിരോധത്തിലും ഗോള്‍കീപ്പര്‍ അപൗല ഈഡലിന്റെ മികവിനുമുന്നിലും വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: