എരുമേലി: പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടുവരാന്‍ നിരവധിയാളുകളുണ്ടെങ്കിലും പകരം തുണി സഞ്ചി കൊടുക്കാന്‍ ഒരാളുപോലുമില്ലാതായതോടെ എരുമേലിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം കടലാസിലൊതുങ്ങി.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് പ്ലാസ്റ്റിക് ബാഗ് അടക്കമുള്ള ഉല്പന്നങ്ങള് സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണി സഞ്ചി കൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും തീര്‍ത്ഥാടനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നുമായില്ല.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണി കൊടുക്കാന്‍ കുടില്‍കെട്ടി പ്രത്യേക സംവിധാനം ഒരുക്കിയെങ്കിലും തുണി സഞ്ചികൊടുക്കാന് ആളില്ലാതായതോടെ കുടിലും അനാഥമായിരിക്കുകയാണ്.
പ്ലാസ്റ്റിക് ബാഗ് മാറ്റി തുണി സഞ്ചി വാങ്ങുന്ന പദ്ധതി കളക്ടര്‍ ജില്ലാ കേന്ദ്രത്തില്‍ തുടക്കം കുറിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എരുമേലിയിലെത്തിയിട്ടില്ല. എക്സ്ചേഞ്ച് കൗണ്ടര്‍ എന്നെഴുതിയ ബോര്‍ഡ് വച്ച് കെട്ടി കുടില്‍ ഡ്യൂട്ടി പോലീസുകാരുടെ വിശ്രമ സ്ഥലമായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചികൊടുക്കാനുള്ള പദ്ധതി ശുചിത്വമിഷനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മിഷന് പൂര്‍ത്തിയാകുമ്പോഴേക്കും തീര്‍ത്ഥാടനം ഏതാണ്ട് തീരുന്ന കാഴ്ചയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: