കൊല്ലം: ശാസ്താംകോട്ട ഡിബി കോളേജ് ക്യാമ്പസിനുള്ളില്‍ ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി പോരുവഴി കമ്പലടി പുത്തന്‍വിള തെക്കതില്‍ സിദ്ദിഖിന്റെ ഭാര്യ സയന(19)യ്ക്കാണ് പരിക്കേറ്റത്.
ചൊവാഴ്ച വൈകുന്നേരം കോളേജ് വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഉടനെ തന്നെ സയനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ഹരികുമാര്‍ എന്ന ആളുടെ ബൈക്കാണ് സയനയെ ഇടിച്ചു വീഴ്ത്തിയത്. ഹരികുമാര്‍ കോളേജിലെ വിദ്യാര്‍ഥി അല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കോളേജ് ഒന്നാം ഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനും ഇടയില്‍ വടക്കുഭാഗത്താണ് കോളേജില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത്. ഹരികുമാര്‍ ബൈക്ക് എടുത്ത് പുറത്തേക്ക് ഓടിച്ചുവന്നപ്പോഴാണ് സയനയെ ഇടിച്ചത്. പിന്നില്‍നിന്ന് ഇടിയേറ്റ സയന ഒരു വശത്തേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി കോളേജില്‍ വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് ക്യാമ്പസുകളില്‍ വാഹനങ്ങള്‍ കയറ്റുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് കോളേജ് ക്യാമ്പസില്‍ വാഹനം കയറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: