കോഴിക്കോട്: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലൈസന്‍സ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇ-സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പോലീസുമായി സഹകരിച്ച് മോട്ടോര്‍ വാഹനവകുപ്പ് മാസത്തില്‍ രണ്ട് തവണ നടത്തിവരുന്ന വാഹനപരിശോധന ആഴ്ചയില്‍ രണ്ടുതവണയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാലുകുട്ടികള്‍ മരിക്കാനിടയായ അപകടത്തില്‍ ഉള്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് മണിപ്പൂരില്‍ നിന്നുള്ളതായിരുന്നു. ഇത്തരത്തില്‍ കേരളത്തിനു പുറത്തുനിന്നുള്ള ലൈസന്‍സുകള്‍ ലഭിക്കാനിടയായ സാഹചര്യം ഏതെന്ന് പരിശോധിക്കുകയും അനധികൃതമായി ലൈസന്‍സ് നേടിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ചേവായൂരില്‍ പുതുതായി ആരംഭിച്ച ഡ്രൈവിംഗ് സിമുലേറ്റര്‍, ഹൈവേകളില്‍ സ്ഥാപിച്ച റഡാര്‍ കാമറകള്‍ ഉപയോഗിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പരിശോധന, പുതിയ ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്ക്, പി.എസ്.എം ഇ-പേയ്മെന്റ് സംവിധാനം, ആര്.ടി.ഒയുടെ മൊബൈല്‍ കോളര്‍ ട്യൂണ്‍ എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചേവായൂരിലെ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നവീകരിച്ച ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി, കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണന്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ബി.ജെ. ആന്റണി, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) രാജീവ് പുത്തലത്ത്, ആര്.ടി.ഒ പ്രേമാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു. പുതുതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് വിദഗ്ധ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവിംഗ് സിമുലേറ്റര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: