മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് കോണ്‍ഗ്രസ് ഓഫീസില്‍ ജീവനൊടുക്കിയ ഡിസിസി ജനറല്‍ സെക്രട്ടറി പി.വി ജോണിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കെപിസിസി പ്രാദേശിക നേതാക്കള്‍ക്ക് നേരെ മഷിപ്രയോഗം. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള നാലു നേതാക്കളുടെ ദേഹത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മഷിയൊഴിച്ചത്.
ഇവരെ തെളിവെടുപ്പ് വേദിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിസിസി. പ്രസിഡന്റ് കെഎല്‍ പൗലോസ്, ജന. സെക്രട്ടറി സില്‍വി തോമസ്, കുഴിനിലത്തെ പാര്‍ട്ടി പ്രവര്‍ത്തകരായ വി.കെ ജോസ്, ലേഖാ രാജീവന് എന്നിവരുടെ പേരുകള്‍ ജോണിന്റെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു.
മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. ജോണ്‍ പരാജയപ്പെട്ടിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജോണിന്റെ പരാജയത്തിന് കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഫലമറിഞ്ഞതിന്റെ പിറ്റേന്നാണ് ജോണ്‍ ജീവനൊടുക്കിയത്. രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യാനാവാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ജോണ്‍ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: