ആലപ്പുഴ: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഉന്നതര്‍ ഭരണസ്വാധീനം മൂലം സംരക്ഷിക്കപ്പെടുന്നു. ആഭ്യന്തരമന്ത്രിയുടെ ഓഫീസിനും ജീവനക്കാര്‍ക്കും ചില കോണ്‍ഗ്രസുകാര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23) വെളിപ്പെടുത്തിയിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്ക് നീങ്ങാത്തതില്‍ ദുരൂഹത. ഇപ്പോള്‍ പിടിയിലായവരെയും ഏതാനും സാധാരണ പോലീസുകാരെയും പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു പോലീസുകാരന് അടക്കം മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് മാധവന്(40), ശരണ്യയുടെ ഭര്‍ത്താവ് പ്രദീപ്(32), ശരണ്യയുടെ സഹോദരന് ശരത്(21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ ശരണ്യയേയും, മാതാപിതാക്കളെയും ബന്ധുവുനെയും ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ശരണ്യ കോടതിയില്‍ നല്കിയ മൊഴിയില്‍ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിനെയും തൃക്കുന്നപ്പുഴ എസ്ഐ സന്ദീപിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു പ്രദീപിന്റെ അറസ്റ്റ്. നിയമനത്തട്ടിപ്പില്‍ ശരണ്യയുടെ കൂട്ടാളിയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ പ്രധാനപ്രതിയായ ശരണ്യയുമായി 1,150 തവണ ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
നേരത്തെ ശരണ്യ ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ രഹസ്യമൊഴിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലുമൊന്നിച്ചാണ് രമേശ് ചെന്നിത്തലയെ കണ്ടത്. പിടിയിലായശേഷം മന്ത്രിയുടെ പേര് പറയാതിരിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഭീഷണിപ്പെടുത്തി.
യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ വെച്ച കത്തുകളാണ് ഉപയോഗിച്ചത്. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ്ഐ സന്ദീപ് തന്നെ ലൈംഗീകമായി പലദിവസങ്ങളിലും പീഡിപ്പിച്ചതായും ശരണ്യ പരാതിപ്പെട്ടിരുന്നു. കസ്റ്റഡിയിലായ തന്നെ കേസുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നതരുടയും പേര് പറയാതിരിക്കുന്നതിനായി കായംകുളം ഡിവൈഎസ്പിയും ചില പോലീസുകാരും ക്രൂരമായി മര്‍ദ്ദിച്ചെന്ന വിവരവും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
പോലീസ് നിയമനത്തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്. ഈ മാസം 15നാണ് പോലീസ് നിയമനത്തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെയടക്കം പേരുകള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തായ സാഹചര്യത്തില്‍ അന്വേഷണം ഇനി കാര്യക്ഷമമായി മുന്നോട്ട് പോകുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: