കൊച്ചി: പാനായിക്കുളം സിമി ക്യാമ്പിന് നേതൃത്വം നല്‍കിയത് രാജ്യമൊട്ടാകെ നടന്ന സ്ഫോടനങ്ങളുടെ ആസൂത്രകര്‍. കേരളം, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലടക്കം ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ എന്നാല്‍ അന്വേഷണം കാര്യക്ഷമമായില്ല. കേരളത്തിലെ ഭീകരപ്രവര്‍ത്തന ശൃംഖലയുടെ വേര് കണ്ടെത്താന്‍ കഴിയുമായിരുന്ന കേസില്‍ അന്വേഷണം പരിമിതമാക്കപ്പെട്ടു. അന്വേഷണത്തില്‍ തുടക്കം മുതലുണ്ടായ പാളിച്ചയും പ്രതികള്‍ക്ക് അനുകൂലമായി.
നിരോധിത ഭീകര സംഘടനയായ സിമി കേരളത്തിലടക്കം സജീവമാണെന്ന തെളിവായിരുന്നു പാനായിക്കുളം സിമി ക്യാമ്പ്. ഇതിന് നേതൃത്വം നല്കിയ ഒന്നാം പ്രതി ശാദുലിയും മൂന്നാം പ്രതി അന്‍സാറും രാജ്യത്തെ വിവിധ സ്ഫോടനക്കേസുകളില്‍ പ്രതിയാണ്. വാഗമണ്‍ ഭീകരപരിശീലന ക്യാമ്പിലും ഇരുവരും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് 35ലധികം കേസുകള്‍ ഇരുവര്‍ക്കുമെതിരെ നിലവിലുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. കേസുകള്‍ ഒന്നിച്ച് അഹമ്മദാബാദില്‍ വിചാരണ നടക്കുകയാണ്. രാജ്യത്ത് സിമിയുടെ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവരില് പ്രധാനികളാണ് ഇവര്‍. ലക്ഷ്കര്‍ ഭീകരന് ശിബിലിയുടെ സഹോദരന് കൂടിയാണ് ശാദുലി. സിമിക്ക് ലക്ഷ്കറുമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ്, സൂറത്ത് ബോംബ് സ്ഫോടനങ്ങളുടെ ഗൂഢാലോചന നടന്നത് കേരളത്തിലാണെന്ന് തുടക്കത്തില്‍ പറഞ്ഞ അന്വേഷണ സംഘം പിന്നീട് ഇതേക്കുറിച്ച് മിണ്ടിയില്ല. രാജ്യാന്തര ബന്ധവും അന്വേഷണത്തില്‍ വന്നില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ അഞ്ച് പ്രതികള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യോഗം നടത്തി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സഹായം നല്‍കിയവര്‍ക്കെതിരെ അന്വേഷണമുണ്ടായില്ല.
കേസ് പലരിലൂടെയും കൈമാറിയാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. ബിനാനിപുരം എസ്ഐ ആയിരുന്ന കെ.എന്‍. രാജേഷാണ് യോഗം നടക്കുമ്പോള്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
രണ്ട് ദിവസത്തിന് ശേഷം രാജേഷിനെ മാറ്റി സിഐയെ അന്വേഷണം ഏല്‍പ്പിച്ചു. പിന്നീട് 2008ല്‍ ഡിവൈഎസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഭീകരവാദ ബന്ധത്തില്‍ സമഗ്ര അന്വേഷണം ലക്ഷ്യമിട്ട് എന്‍ഐഎക്ക് 2009ല്‍ കേസ് കൈമാറുമ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. കാലതാമസം അന്വേഷണത്തിന്റെ കാര്യക്ഷമതയെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: