ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഫെബ്രുവരിയില്‍ ദിവസങ്ങള്‍ നീണ്ട വിദേശയാത്ര നടത്തിയത് സുരക്ഷാവിഭാഗമായ എസ്പിജിയുടെ കണ്ണുവെട്ടിച്ച്. ഫെബ്രുവരി 16ന് ബാങ്കോക്കിലേക്ക് പോയ രാഹുല്‍ അവിടെ നിന്നും എങ്ങോട്ട് പോയെന്ന് എസ്പിജിക്ക് യാതൊരു അറിവുമില്ലായിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നതനുസരിച്ച് രാഹുല്‍ഗാന്ധി തായ്ലന്റ്, മ്യാന്മാര്, കംബോഡിയ, വിയറ്റ്നാം എന്നീ നാലു തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയെന്ന് വ്യക്തമായി. എന്നാല്‍ എന്തായിരുന്നു രാഹുലിന്റെ സന്ദര്ശനോദ്യേശം എന്നതു സംബന്ധിച്ച് യാതൊരു വിവരവും ഇപ്പോഴുമില്ല.
കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മ്മയുടെ മകന് സമീറുമൊത്തായിരുന്നു രാഹുലിന്റെ വിദേശ സഞ്ചാരം. 56 ദിവസങ്ങളല്ല, മറിച്ച് 60 ദിവസമാണ് രാഹുല്‍ വിദേശത്ത് അജ്ഞാതവാസം നയിച്ചത്. ഇതില്‍ 21 ദിവസം മ്യാന്മാറിലും 15 ദിവസം തായ്ലന്റിലും 11 ദിവസം കമ്പോഡിയയിലും 12 ദിവസം വിയറ്റ്നാമിലുമായിരുന്നു രാഹുല്‍ഗാന്ധി. തായ്ലന്റിലെ അയുഗയ എന്ന ബുദ്ധ കേന്ദ്രത്തില്‍ ഒരു ദിവസം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രാഹുല്‍ഗാന്ധി വിപസന ധ്യാനം അഭ്യസിക്കാന്‍ പോയതാണെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പരന്നിരുന്നതാണ്. എന്നാല്‍ ബുദ്ധ കേന്ദ്രത്തില്‍ ആകെ ഒരു തവണ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: