പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിനാണ് കേരളം സൗരാഷ്ട്രയെ തകര്‍ത്തെറിഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 115 റണ്‍സ് മാത്രം ആവശ്യമായിരുന്ന സൗരാഷ്ട്രയെ 33.1 ഓവറില്‍ വെറും 69 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ഗംഭീര വിജയം നേടിയത്. 17 റണ്‍സെടുത്ത ശൗര്യ എം. സാനന്ദിയയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. ശൗര്യയ്ക്കും 15 റണ്‍സെടുത്ത ജയ്ദേവ് ഉനദ്ഘട്ടിനുമൊഴികെ മറ്റാര്‍ക്കുംതന്നെ സൗരാഷ്ട്ര നിരയില്‍ രണ്ടക്കം തികയ്ക്കാനായില്ല. സീസണില്‍ സൗരാഷ്ട്രയുടെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ ചുരുക്കത്തില്‍: കേരളം 166, 105. സൗരാഷ്ട്ര 157, 69.
വിജയത്തോടെ കേരളം ഏഴ് കളികളില്‍ നിന്ന് രണ്ട് വിജയവും നാല് സമനിലയും ഒരു പരാജയവുമടക്കം 25 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 29 പോയിന്റുമായി സൗരാഷ്ട്രയാണ് ഒന്നാമത്. 24 പോയിന്റ് വീതമുള്ള ഝാര്‍ഖണ്ഡും ഹിമാചല്‍പ്രദേശുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ. മോനിഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും അക്ഷയ് ചന്ദ്രനും ചേര്‍ന്നാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ഒരു വിക്കറ്റ് രോഹന് പ്രേമും സ്വന്തമാക്കി. മത്സരത്തിലാകെ 127 റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റ് വീഴ്ത്തിയ കെ. മോനിഷാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ സീസണില്‍ മോനിഷിന്റെ ആകെ വിക്കറ്റു നേട്ടം 42 ആയി. വിക്കറ്റ് വേട്ടയില്‍ മോനിഷ് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. കേരളത്തിന് വേണ്ടി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മോനിഷ്. രാംപ്രകാശിന്റെ 41 വിക്കറ്റുകളെന്ന റെക്കോഡാണ് മോനിഷ് മറികടന്നത്.
ഒന്നിന് 16 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്രയെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് മോനിഷും കൂട്ടരും എറിഞ്ഞിട്ടത്. ശേഷിച്ച ഒമ്പത് വിക്കറ്റുകളും വെറും 53 റണ്‍സെടുക്കുന്നതിനിടെയാണ് സൗരാഷ്ട്രക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: