കൊച്ചി: ചില മദ്രസകളില്‍ നടക്കുന്ന ബാലലൈംഗിക പീഡനങ്ങള്‍ ഫേസ്ബുക്കില്‍ തുറന്നുകാട്ടിയ പത്രപ്രവര്ത്തയ്ക്കു നേരെ അസഭ്യവര്‍ഷവും വധഭീഷണികളും അശഌല കമന്റുകളും. അസഹിഷ്ണുതയുടെ പേമാരിയാണ് മാധ്യമം സബ് എഡിറ്റര്‍ വി പി റജീനയ്ക്ക് ഫേസ്ബുക്കില്‍ നേരിടേണ്ടിവന്നത്. നിരവധി പേര് റജീനയെ പിന്തുണച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെങ്കിലും അതിന്റെ പതിന്മടങ്ങ് ഭീഷണികളാണ് അവര്‍ക്കു നേരെ ഉയര്‍ന്നത്.
പത്തിരുപതു കൊല്ലം മുന്‍പ് ഇ.കെ സമസ്ത സുന്നി മദ്രസയിലാണ് പഠിച്ചിരുന്നതെന്നും അന്ന് ഉസ്താദ് ബാലന്മാരെ മോശം പ്രവര്‍ത്തികള്‍ക്ക് ഇരയാക്കിയിരുന്നെന്നും പിന്നീട വന്ന പുതിയ ഉസ്താദ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് രജീന ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
റജീനയുടെ പോസ്റ്റില്‍ നിന്ന്: ഒരു പത്തിരുപത് കൊല്ലം മുമ്പാണ്. പഠിച്ചത് സുന്നി മദ്രസയിലാണ്. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. രണ്ടാം കൊല്ലത്തെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ്. പ്രായം ഒരു നാല്പത,് നാല്പത്തഞ്ച് . പേര് നാലാം ഖലീഫയുടേത്. ആദ്യം ക്ലാസിലെ ആണ്‍കുട്ടികളോടു വരി വരിയായി നില്ക്കാന് പറഞ്ഞു. ഉസ്താദ് മേശക്കു പിന്നില്‍ കസേരയില്‍ അമര്‍ന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയില്‍ തൊപ്പിയൊക്കെ വെച്ച് നിഷ്കളങ്കരായ കുരുന്നു മക്കള്‍. ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആണ്‍കുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചില്‍ തന്നെ ഇരിക്കുന്ന പെണ്‍കുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുന്‍ഭാഗത്തേക്കാണ്….ആണ്‍കുട്ടികള്‍ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെണ്‍കുട്ടികളായ ഞങ്ങളും വല്ലാതെ യാവുന്നു. അവസാനത്തെ ആണ്‍കുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിര്‍ത്തിയത്. കുറച്ച് കാലയളവില്‍ മാത്രമായിരുന്നു അയാള്‍ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയില്‍ തന്നെ കുറെ ആണ്‍കുട്ടികള്‍ ആ മദ്രസയില്‍ നിന്ന് പോയിരുന്നു..
അടുത്തത് : ക്ലാസ് നാലോ അഞ്ചോ . അന്നും വലിയ ക്ലാസുകാര്‍ക്ക് രാത്രിയാണ് മദ്രസ. ആ സമയത്ത് രാത്രി നിത്യം പവര്‍കട്ട് ഉണ്ടായിരുന്നു. അര മണിക്കൂര്‍ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേര്‍ത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോള്‍ നിര്‍ത്തിവെക്കും. എന്നാലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടില്‍. ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളില്‍ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് . മങ്ങിയ വെളിച്ചം ആ വലിയ ക്ലാസില്‍ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും.
ആ നേരമാവുമ്പോള് ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെണ്‍കുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യില്‍ വടിയുമായി റോന്ത് ചുറ്റും. പെണ്‍കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചില്‍ എത്തിയ സുന്ദരിയായ നജ്മ അപ്പോ ഴേക്ക് വല്യ ആളായിരുന്നു. ഉസ്താദ് വേണ്ടാത്തിടത്തൊക്കെ പിടിയ്ക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടൊക്കെ പറയുമായിരുന്നു. പലതും ഞങ്ങള്‍ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവള് ചാടിയെണീറ്റ് വടിയില്‍ കേറി പിടിച്ച് വിരല്‍ ചൂണ്ടി പൊട്ടിത്തെറിച്ചു. ‘ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി. അല്ലെങ്കില്‍ വല്യുസ്താദിനോട് ഞാനെല്ലാം പറയും ട്ടോ’. അവള്ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങള്‍ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. ‘അയ്ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ’ന്നും പറഞ്ഞ് തിടുക്കത്തില്‍ കസേരയിലേക്ക് വലിഞ്ഞു. കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളില്‍ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാള്‍ അവള് പഠനം തുടര്‍ന്നില്ല.
പക്ഷെ, ആ വയസ്സന് ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിയ്ക്കലും ആ കൊല്ലം പിന്നെയും സഹിക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങള്‍ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും. ഇന്നും രാത്രി കാലങ്ങളില്‍ വല്യ വല്യ പെണ്‍കുട്ടികള്‍ മദ്രസയില്‍ പോകുന്നത് കാണുമ്പോള്‍ ആ സംഭവങ്ങള്‍ തികട്ടി വന്ന് നെഞ്ചില്‍ കനം വെക്കാറുണ്ട്. ഞങ്ങള്‍ക്കന്നൊന്നും ക്ലാസില്‍ ഒപ്പം പഠിയ്ക്കുന്ന ആണ്‍കുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാന്‍ വരുന്ന ഉസ്താദുമാരെ ആയിരുന്നു.
പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില ‘മതസമുദായ’ സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓര്‍ത്തു പോയി…
ഈ പോസ്റ്റിന്റെ പേരില്‍ കൊലവിളികളും ആക്രോശങ്ങളും വിഷം തുപ്പുമാണ് റജീനയ്ക്ക് എതിരെ ഫേസ്ബുക്കില്‍. മാധ്യമത്തിലുള്ളവര് തന്നെ റജീനയെ തുറന്നെതിര്‍ക്കുകയാണ്. തന്റെ ജീവന് പോലും നഷ്ടപ്പെട്ടേക്കാമെന്നാണ് റജീന ഇതിനോട് മറ്റൊരു പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്.
വിഷയം സജീവമായതോടെ റജീനയുടെ പോസ്റ്റ് കാണാനോ അക്കൗണ്ട് തുറക്കാനോ കഴിയാതാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: