നൗകാമ്പ്: യുവേ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, ആഴ്സണല്‍, സെനിത് എന്നീ ടീമുകള്‍ക്ക് മികച്ച വിജയം. വിജയത്തോടെ ആഴ്സണല്‍, ചെല്‍സി ടീമുകള്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. അതേസമയം എഫ്സി പോര്‍ട്ടോ, വലന്‍സിയ തുടങ്ങിയ പ്രമുഖര്‍ പരാജയപ്പെട്ടു.
ഗോളില്‍ ‘ആറാ’ടി ബാഴ്സ
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബാഴ്സയുടെ പടയോട്ടത്തിന് മുന്നില്‍ റോമയാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ ദിവസം എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ 4-0ന് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം തട്ടകമായ നൗകാമ്പില്‍ കളത്തിലിറങ്ങിയ ബാഴ്സലോണ ഇന്നലെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് റോമയെ തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍താരങ്ങളായ ലൂയി സുവാരസിന്റെയും മെസ്സിയുടെയും ഇരട്ട ഗോളുകളാണ് ബാഴ്സക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 15-ാം മിനിറ്റില്‍ സുവാരസിലൂടെ തുടങ്ങിയ ബാഴ്സയുടെ ഗോള്‍വേട്ട 77-ാം മിനിറ്റില്‍ അഡ്രിയാനോയിലൂടെ പൂര്‍ത്തിയാക്കി. 44-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ രണ്ടാം ഗോള്‍. 18, 59 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.
56-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയാണ് ബാഴ്സയുടെ മറ്റൊരു ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് എഡിന് സെക്കോ റോമയുടെ ആശ്വാസഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെയ്റ്റ് ബോര് ബയേര്‍ ലെവര്‍ ക്യൂസനെ 1-1ന് സമനിലയില്‍ തളച്ചു. ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ബാഴ്സ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അഞ്ച് പോയിന്റ് വീതമുള്ള റോമയും ലെവര്‍ക്യുസനും രണ്ടും മൂന്നും സ്ഥാനത്ത്. അവസാന സ്ഥാനത്തുള്ള ബെയ്റ്റ് ബോറിന് നാല് പോയിന്റുണ്ട്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാന്‍ മുന്ന് ടീമുകള്‍ക്കും അവസരമുണ്ട്.
നാലടിച്ച് ബയേണ്‍ പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെ തകര്‍ത്താണ് ബയേണ്‍ അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. 52-ാം മിനിറ്റില്‍ ബയേണിന്റെ ബാഡ്സ്റ്റിയൂബര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ബയേണിനെ തടയാന്‍ ഒളിമ്പിയാക്കോസിന് കഴിഞ്ഞില്ല. ബയേണിന് വേണ്ടി എട്ടാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റ, 16-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി, 20-ാം മിനിറ്റില്‍ തോമസ് മുള്ളര്‍, 69-ാം മിനിറ്റില്‍ കോമാന് എന്നിവര്‍ ഗോളുകള്‍ നേടി.
ഒരു കളി ബാക്കിയുണ്ടെങ്കിലും ബയേണ്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അഞ്ച് കളികളില്‍ നിന്ന് 12 പോയിന്റാണ് അവര്‍ക്കുള്ളത്. 9 പോയിന്റുള്ള ഒളിമ്പിയാക്കോസിന് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടണമെങ്കില്‍ ആഴ്സണലുമായുള്ള അവസാന കളി വരെ കാത്തിരിക്കണം. ഈ മത്സരം സമനിലയിലായാല്‍ ഒളിമ്പിയാക്കോസ് മുന്നേറും. മറിച്ച് ആഴ്സണല്‍ ജയിച്ചാല്‍ അവരായിരിക്കും യോഗ്യത നേടുക.
ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡൈനാമോ സഗ്രബിനെ 3-0ന് തകര്‍ത്താണ് ആഴ്സണല്‍ സാധ്യത നിലനിര്‍ത്തിയത്. അലക്സി സാഞ്ചസിന്റെ ഇരട്ടഗോളുകളാണ് ആഴ്സണലിന് മികച്ച വിജയം സമ്മാനിച്ചത്. 33, 69 മിനിറ്റുകളില്‍ സാഞ്ചസ് ലക്ഷ്യം കണ്ടപ്പോള്‍ 29-ാം മിനിറ്റില്‍ മെസ്യൂട്ട് ഒാസിലിന്റെ വകയായിരുന്നു ആദ്യ ഗോള്‍.
അപരാജിതരായി സെനിത്
ഗ്രൂപ്പ് എച്ചില് സെനിത് സെന്റ് പീറ്റേഴ്സ് ബര്ഗിന് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്നലെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ കീഴടക്കിയാണ് സെനിത് അപരാജിത കുതിപ്പ് തുടരുന്നത്. അഞ്ച് കളികളില്‍ നിന്ന് 15 പോയിന്റ് നേടിയ സെനിത്താണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. മറ്റൊരു മത്സരത്തില്‍ ലിയോണിനെ എവേ മത്സരത്തില്‍ കെഎഎ ജെന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു പോയിന്റ് മാത്രമുള്ള ലിയോണ്‍ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാതെ പുറത്തായി. ആറ് പോയിന്റുള്ള വലന്‍സിയയാണ് മൂന്നാമത്. അവസാന മത്സരത്തില്‍ വലന്‍സിയ ലിയോണുമായും കെഎഎ ജെന്റ് സെനിതുമായും ഏറ്റുമുട്ടും.
ചെല്‍സി യോഗ്യതക്കരികെ
ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി തകര്‍പ്പന്‍ വിജയവുമായി നോക്കൗട്ട് റൗണ്ട് യോഗ്യതക്കരികെ. ഇന്നലെ മക്കാബി ടെല്‍ അവീവിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തുവിട്ടത്. പ്രീമിയര്‍ ലീഗില്‍ നിരാശാജനകമായ പ്രകടനം നടത്തുന്ന ചെല്‍സിയുടെ ഉജ്ജ്വല തിരിച്ചുവരവിനാണ് ഇന്നലത്തെ എവേ മത്സരം സാക്ഷ്യം വഹിച്ചത്. 20-ാം മിനിറ്റില്‍ ഗാരി കാഹില്‍, 73-ാം മിനിറ്റില്‍ വില്ല്യന്, 77-ാം മിനിറ്റില്‍ ഓസ്കര്, ഇഞ്ചുറി സമയത്ത് സൗമ എന്നിവര്‍ നീലപ്പടക്കായി ലക്ഷ്യം കണ്ടു. 40-ാം മിനിറ്റില്‍ ബെന്‍ ഹെയിം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം ടെല്‍ അവീവ് പത്തുപേരുമായാണ് കളിച്ചത്. വിജയത്തോടെ 10 പോയിന്റുമായി ചെല്‍സി പട്ടികയില്‍ ഒന്നാമതെത്തി.
മറ്റൊരു മത്സരത്തില്‍ എഫ്സി പോട്ടോ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനോട് പരാജയപ്പെട്ടു. 35-ാം മിനിറ്റില്‍ യാര്മലെന്കോയും 64-ാം മിനിറ്റില്‍ ഗൊണ്സാലസുമാണ് ഡൈനാമോയുടെ ഗോളുകള്‍ നേടിയത്. 10 പോയിന്റുള്ള പോര്‍ട്ടോ ചെല്‍സിക്ക് പിന്നില്‍ രണ്ടാമതാണ്. 8 പോയിന്റുള്ള ഡൈനാമോ കീവ് മൂന്നാമത്. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരം മൂന്നു ടീമുകള്‍ക്കും നിര്‍ണായകമായി. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചാല്‍ ചെല്‍സിയും പോര്‍ട്ടോയും അവസാന 16-ല്‍ ഇടംപിടിക്കും. ഡൈനാമോ കീവ് ജയിക്കുകയും ചെല്‍സി-പോര്‍ട്ടോ മത്സരത്തില്‍ ആരെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ ഡൈനാമോസും പ്രീ-ക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെല്‍സി സ്വന്തം മണ്ണില്‍ എഫ്സി പോര്‍ട്ടോയുമായും ഡൈനാമോ കീവ് മക്കാബി ടെല്‍ അവീവുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: