കോഴിക്കോട്: പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സമത്വ മുന്നേറ്റ യാത്രയെന്ന് യാത്രാ നായകന് വെള്ളാപ്പള്ളി നടേശന്.
സമത്വമുന്നേറ്റ യാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ സമൂഹത്തിന് കേരളത്തില്‍ ജീവിക്കാനുള്ള അവകാശം നിലനിര്‍ത്താനാണ് യാത്ര. പതിനാലിന അവകാശപത്രിക മുന്നോട്ടുവെച്ചാണ് യാത്ര നടത്തുന്നത്. സച്ചാര്‍, പാലോളി കമ്മിറ്റികള്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പരിഗണന നല്കിയതുപോലെ ഭൂരിപക്ഷ സമൂഹത്തിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കണം. രണ്ടാം ഭൂപരിഷ്കരണ നിയമം ആവിഷ്കരിച്ച് ഭൂമിയില്ലാത്ത ആയിരങ്ങള്‍ക്ക് അത് നല്കാന് കഴിയണം.
നഗര പരിധിയില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ചിലര്‍ കയ്യടക്കി വെച്ചിരിക്കുന്നത്. നഗരങ്ങളില്‍ ഭൂസ്വത്ത് കൈവശം വെക്കാന്‍ പുതിയ പരിധി നിശ്ചയിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു
ജന്മിത്തം അവസാനിച്ചെങ്കിലും ആ കസേരകളില്‍ പുതിയ ജന്മിമാര് കയറിയിരിക്കുകയാണ്. ജനാധിപത്യ സമൂഹത്തില്‍ പുത്തന്‍ രാഷ്ട്രീയ ജന്മിമാരാണ് അധികാരം നടപ്പാക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന് തൊഴി മാത്രമാണ് ലഭിക്കുന്നത്. തൊഴുംതോറും തൊഴി കൂടിവരികയാണ്. ഈ അവസ്ഥ മാറണം. ജനസംഖ്യാനുപാതികമായി സാമൂഹ്യ നീതി നടപ്പാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് മഞ്ചേരി ഭാസ്കരപിള്ള, ടി.വി. ബാബു, സ്വാമി ഗോരഖ് നാഥ്, തുഷാര്‍വെള്ളാപ്പള്ളി, പ്രീതി നടേശന്, എ.വി. ജയപ്രകാശ്, എന്‍.കെ. നീലകണ്ഠന്‍മാസ്റ്റര്‍, തഴവ സഹദേവന്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
സമത്വ മുന്നേറ്റ യാത്രക്ക് വടകരയിലും കോഴിക്കോട്ടും ആവേശോജ്വല സ്വീകരണം. രാവിലെ 10 മണിക്ക് വടകര കോട്ടപ്പറമ്പ് മൈതാനത്ത് നടന്ന സ്വീകരണത്തില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് സിപിഎം വ്യാപകമായി പ്രചാരണം നടത്തിയെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ നിന്നടക്കം നൂറുകണക്കിനാളുകളാണ് സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രവൃത്തി ദിവസമായിട്ടും രാവിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ യാത്രാ നായകന് വെള്ളാപ്പള്ളി നടേശന് അഭിനന്ദിച്ചു.
കോഴിക്കോട്ട് വൈകിട്ട് മൂന്നര മണിക്ക് മുതലക്കുളം മൈതാനത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. നാലര മണിയോടെ വെള്ളാപ്പള്ളി നടേശനും യാത്രാ സംഘവും സ്വീകരണ നഗരിയിലെത്തിയതോടെ മൈതാനവും നഗരവും നിറഞ്ഞു കവിഞ്ഞു. യാത്ര ഇന്ന് മലപ്പുറത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: