തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയ ഏക രാഷ്ട്രീയ കക്ഷി ബിജെപിയാണ്. കാരണം പാര്‍ട്ടി അതിന്റെ സീറ്റുകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയും വോട്ടു വര്‍ധനവില്‍ ഇരുമുന്നണികളെയും പിറകിലേക്ക് തള്ളിമാറ്റുകയും ചെയ്തിരിക്കുന്നു. പ്രാദേശികമായി ചില സമുദായ സംഘടനകളുമായുള്ള ധാരണ മാറ്റിനിര്‍ത്തിയാല്‍ ബിജെപിയുടെ ശക്തിപ്രകടനം തന്നെയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. പത്തൊന്‍പതിനായിരത്തോളം വാര്‍ഡുകളില്‍ മത്സരിച്ച് മുന്നണികളോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ബിജെപി ഈ മികച്ച നേട്ടം സ്വന്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ എഴുതിത്തള്ളുകയും മുന്നണികളുടെ ശക്തമായ സാന്നിധ്യത്തില്‍ എവിടെയെങ്കിലും നാല് വോട്ട് കുറഞ്ഞുപോയാല്‍ അതിന്റെ പേരില്‍ വോട്ട് കച്ചവടം എന്ന പരിഹാസവും അധിക്ഷേപവുമായിരുന്നു മുമ്പെല്ലാം. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താന്‍ ഇരുമുന്നണികളും സ്വീകരിച്ച ഒരു പതിവ് ആരോപണമായിരുന്നു ഇത്. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇതിനെല്ലാം മുന്നണികള്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ടുവര്‍ധനവും മുന്നേറ്റവും ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചിരിക്കുന്നു. ബിജെപിയുടെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ബിജെപിയുടെ വളര്‍ച്ച ആശങ്കയുളവാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകള്‍ ഇത് ശരിവെക്കുന്നു.
കഴിഞ്ഞകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. പാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയ ശക്തിയും വളര്‍ച്ചയും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. പ്രാദേശിക അധികാര കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന പരിമിതിയും വെല്ലുവിളിയായിരുന്നു. തീര്‍ച്ചയായും അധികാരവും പണവും മാത്രമല്ല സമ്മര്‍ദ്ദങ്ങളും പ്രലോഭനവും പ്രീണനവുമെല്ലാം അരങ്ങുവാണ തെരഞ്ഞെടുപ്പായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. എന്നാല്‍, ഈ പരീക്ഷണവും ബിജെപി അതിജീവിച്ചിരിക്കുന്നു എന്ന് മാത്രമല്ല കേരളത്തില്‍ ഒരു മൂന്നാം ബദലായി ഉയരുകയും ചെയ്തിരിക്കുന്നു.
ബിജെപി മുന്നോട്ടുവെച്ച വികസന അജണ്ടയും രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേരളത്തിലെ ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്നും അവര്‍ ദേശീയ രാഷ്ട്രീയത്തെ നെഞ്ചേറ്റിയെന്നുതന്നെയാണ് ഈ വലിയ വിജയംകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. നാളിതുവരെ പരസ്പരം പോരാടിയ മുന്നണികള്‍ ഇത്തവണ മൃദുസമീപനം സ്വീകരിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും എല്ലാ കൂരമ്പുകളും പാര്‍ട്ടിക്ക് നേരെ തൊടുക്കുകയും ചെയ്തിരുന്നു.
യുഡിഎഫ് എല്‍ഡിഎഫിനോ, മറിച്ചോ ഇത്തവണ ഭീഷണിയായില്ല. വികസന മുരടിപ്പോ കേരളത്തിലെ നാറുന്ന അഴിമതിയോ ചര്‍ച്ച ചെയ്യുന്നതിന് പകരം നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനെയും കരിവാരിതേക്കാനും അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു മുന്നണികള്‍ മത്സരിച്ചത്. കേരളത്തിലെ അഭൂതപൂര്‍വമായ വിലക്കയറ്റംപോലും കാര്യമായ ചര്‍ച്ചയായില്ല.
ബീഫ് ഫെസ്റ്റും സംവരണവും അസഹിഷ്ണുതയും ഉള്‍പ്പെടെ മതവിദ്വേഷവും വര്‍ഗീയതയും ഇളക്കിവിടുന്ന കുപ്രചാരണങ്ങള്‍കൊണ്ട് തെരഞ്ഞെടുപ്പ് രംഗമാകെ മലീമസമാക്കുകയായിരുന്ന മുന്നണികള്‍ ചെയ്തത്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ തികച്ചും അപ്രസക്തമായ വിഷയങ്ങളായിരുന്നു ഇവയെല്ലാം. ബിജെപിയെ ലക്ഷ്യംവെച്ചു നടത്തിയ ഈ പ്രചണ്ഡ പ്രചാരണ കോലാഹലത്തെയെല്ലാം അതിജീവിച്ചാണ് പാര്‍ട്ടി ഇത്തവണ മുന്നണികളെ ഇരുത്തിചിന്തിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന വലിയ വിജയത്തിലേക്ക് മുന്നേറിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ആറ് ശതമാനമായിരുന്നു. അതാണിത്തവണ 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. വിജയിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 384 ല്‍ നിന്ന് 984 ആവുകയും പതിനൊന്ന് ഗ്രാമപഞ്ചായത്തുകളില്‍ അധികാരം പിടിക്കുകയും ചെയ്തു. 116 പഞ്ചായത്തുകളില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയായിരിക്കുന്നു. മൂവായിരത്തിനടുത്ത് വാര്‍ഡുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുന്നു. നിസാരവോട്ടുകള്‍ക്കാണ് പലയിടത്തും പാര്‍ട്ടിക്ക് വിജയം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയത്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മുനിസിപ്പാലിറ്റികളിലും സീറ്റ് മൂന്നിരട്ടിയായി (78/250) പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഒന്നാം കക്ഷിയായി.
മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളായ തലശ്ശേരിയിലും പാന്നൂരിലും ബിജെപിയുടെ കുങ്കുമ ഹരിത പതാക ഉയര്‍ന്നു. ചില മുസ്ലിം ശക്തികേന്ദ്രങ്ങളിലും പാര്‍ട്ടി വിജയം കണ്ടു. തിരുവനന്തപുരം (35), കോഴിക്കോട് (7), തൃശൂര്‍ (6) കോര്‍പ്പറേഷനുകളിലെ പ്രകടനം മുന്നണികളെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 10.28 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. അതിനേക്കാള്‍ നാല് ശതമാനം വോട്ടാണ് പാര്‍ട്ടി ഇത്തവണ കൂടുതല്‍ നേടിയത്.
തെരഞ്ഞെടുപ്പില്‍ മഹാവിജയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ വോട്ടുവിഹിതം ഇത്തവണ 27.52 ശതമാനം മാത്രമാണ്. എല്‍ഡിഎഫ് ആകെ നേടിയത് 37.36 ശതമാനം. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 26.31 ശതമാനവും. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്. കേരളത്തില്‍ മുന്നണികള്‍ ബിജെപിക്ക് മുന്നില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുതന്നെയാണ്. പാര്‍ട്ടിയുടെ ഉറച്ച രാഷ്ട്രീയ നിലപാടും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനനയങ്ങളോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും മുന്നണികളോടുള്ള എതിര്‍പ്പും ചില സമുദായ സംഘടനകളുമായി പ്രാദേശികതലത്തിലുണ്ടാക്കിയ ധാരണകളുമെല്ലാം ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഘടകങ്ങളായിട്ടുണ്ട്. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനവും.
ഒരുപക്ഷെ ബിജെപിയെ പിന്തുണച്ച സമുദായ സംഘടനകള്‍ തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചുകൂടി സക്രിയമായിരുന്നുവെങ്കില് തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ ഗ്രാഫ് ഇനിയും എത്രയോ മേലെ ആകുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ പിന്നാക്ക സമുദായങ്ങള്‍ ബിജെപിയോടൊപ്പം വന്നിരിക്കുന്നു. അവരുടെ വോട്ടും പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു. ആലപ്പുഴ പോലുള്ള കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറാന്‍ ബിജെപിക്ക് സാധിച്ചത് ഇത്തരം പിന്തുണകൊണ്ടാണ്. സ്വാഭാവികമായും സമുദായ സംഘടനകള്‍ക്ക് നല്ല സ്വാധീനമുള്ള തെക്കന്‍ കേരളത്തില്‍ ധാരണ ഫലം കണ്ടതും ഇതുകൊണ്ടാണ്.
രാഷ്ട്രീയ എതിരാളികള്‍ എന്തെല്ലാം പറഞ്ഞാലും പുതിയ പരീക്ഷണം കേരളത്തില്‍ ബിജെപിക്കും സഖ്യസമുദായങ്ങള്ക്കും ഗുണം ചെയ്തു. ആദ്യപരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ ഇനി വേണ്ടത് ഇത്തരം ധാരണകളും സഖ്യങ്ങളും പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയാണ്. ഇതിനുള്ള ശ്രമമാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശന് നടത്തുന്ന സമത്വമുന്നേറ്റ യാത്ര എന്നത് ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതേസമയം, ഇതിനൊരു മറുവശവും ഉണ്ടെന്ന് കാണാതിരുന്നു കൂടാ. അതാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള സന്ദേശം. ബിജെപി-എസ്എന്‍ഡിപി സഖ്യം വലിയ വിപത്താണെന്ന പ്രചാരണം സിപിഎം കാര്യമായി അഴിച്ചുവിട്ടത് മുസ്ലിം കേന്ദ്രങ്ങളിലായിരുന്നു. ഈ പ്രചാരണത്തില്‍ ഹൈന്ദവ മുന്നേറ്റം ഭയന്ന സാധാരണ മുസ്ലിം ന്യൂനപക്ഷ വോട്ടര്‍മാരും മതവര്‍ഗീയ ശക്തികളും ചേര്‍ന്നാണ് സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം നല്‍കിയത്.
ബിജെപിക്കും പ്രത്യേകിച്ച് ഹൈന്ദവസമുദായ സംഘടനകള്‍ക്കും ഇതൊരു പാഠമാണ്. ഭൂരിപക്ഷത്തിനനുകൂലമായ ഏതൊരു രാഷ്ട്രീയനീക്കത്തെയും തകര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ ഇവിടെ സദാ ജാഗരൂകരും സമര്‍ത്ഥരുമാണ് എന്നതാണത്. ആ തരത്തിലുള്ള ഒരു ചെറുപരിശ്രമം പോലും അവര്‍ക്ക് സഹിക്കില്ല. മുസ്ലിം മതഭീകരവാദ സംഘടനകള്‍ കൂടുതല്‍ മതവിദ്വേഷം പ്രചരിപ്പിച്ച് സിപിഎം പക്ഷത്ത് ധ്രുവീകരിച്ചത് ഈയൊരു ദുഷ്ടലാക്കോടെ തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും ഈ തെരഞ്ഞെടുപ്പില്‍ പരസ്യമായി കൈകോര്‍ത്തു. സിപിഎമ്മിന്റെ മറ്റൊരു കൂട്ട് കാന്തപുരം സുന്നിയായിരുന്നു. അവരുമായും പരസ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ഈ വിപ്ലവസംഘടനക്ക് ഒരു മടിയുമുണ്ടായില്ല.
സിപിഎമ്മിന് പത്ത് വോട്ടുപോലുമില്ലാത്ത മുസ്ലിം കേന്ദ്രങ്ങളില്‍ ഇടത് സ്വതന്ത്രന്മാര് വിജയം കണ്ടതിന് പിന്നില്‍ ഈ അവിശുദ്ധ സഖ്യമായിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സിപിഎം മുസ്ലിം ഭീകരവാദ സംഘടനകളുമായി സഖ്യമുണ്ടാക്കി കാര്യമായി നേട്ടം കൊയ്തത്. മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍, കാരശ്ശേരി, പുതുപ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഇത് വ്യാപകമായിരുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ സിപിഎം നേടി എന്ന് പറയുന്ന വിജയം രാഷ്ട്രീയ വിജയമല്ല. മറിച്ച് ഭൂരിപക്ഷത്തിനെതിരായി നിലകൊണ്ട ദേശദ്രോഹശക്തികളുടെയും മതവര്‍ഗീയ ശക്തികളുടെയും വിജയമാണത്. ഇവരുടെ ഈ രാഷ്ട്രീയ അജണ്ടകളെക്കുറിച്ച് ഭൂരിപക്ഷം ബോധവാന്മാരാകേണ്ടതുണ്ട്.
പ്രസ്താവനകള്‍ക്കും കൈയടി പ്രസംഗങ്ങള്ക്കുമുപരി അധികാരം പിടിക്കാനുള്ള ശക്തിയും സാമര്‍ത്ഥ്യവും കാട്ടി വിജയം വരിക്കുക എന്നതാണ് പ്രധാനം. ഈ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ ഒരു മുഖ്യധാര രാഷ്ട്രീയ ശക്തിയായി മാറിയ സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ ഇനിയുള്ള മുന്നേറ്റത്തിനും അധികാര സമ്പാദനത്തിനും സുഗമമായ പാതയൊരുക്കാന്‍ കേരളത്തിലെ അവഗണിക്കപ്പെട്ട ഭൂരിപക്ഷ പിന്നാക്ക സമുദായ സംഘടനകള്‍ക്ക് കഴിയും. അവര്‍ രാഷ്ട്രീയ കളത്തിലിറങ്ങാനുള്ള അറപ്പും വെറുപ്പും ഉദാസീനതയും മാറ്റിവെച്ച്, സമുദായോത്ക്കര്ഷത്തിനായി ബിജെപിയോടൊപ്പം പ്രത്യക്ഷ രാഷ്ട്രീയത്തിലിറങ്ങാന്‍ ഇനിയും വൈകിക്കൂടാ. തദ്ദേശ തെരഞ്ഞെടുപ്പ് ചെറിയൊരു തുടക്കമേ ആയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്.
മതന്യൂനപക്ഷങ്ങളും ഭീകരവാദ സംഘടനകളും സിപിഎമ്മും നടത്തിയ കുത്സിത നീക്കങ്ങളെയും സ്വീകരിച്ച നിലപാടുകളെയും കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ തന്നെയായിരിക്കണം ഇനിയുള്ള ബിജെപിയുടെ നീക്കങ്ങള്‍. തീരുമാനം വീണ്ടുവിചാരത്തോടെയാണെങ്കില് തീര്‍ച്ചയായും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാന്‍ ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് കഴിയും. സമത്വമുന്നേറ്റ യാത്രയും അതിന് കളമൊരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: