തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഘടകക്ഷികളുടെ രൂക്ഷ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചതിച്ചെന്നും മാനദണ്ഡങ്ങളും മറ്റും നിശ്ചയിച്ചിട്ട് പ്രാദേശികതലത്തില്‍ കാലുവാരിയെന്നും ഘടകക്ഷി നേതാക്കള്‍ ആരോപിച്ചു. കെ.എം. മാണിയെ കുറ്റക്കാരനാക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടിയെ തിടുക്കവും മുന്നണി ബന്ധത്തെ ഉലച്ചെന്നും ആരോപണം.
കെ.എം. മാണിക്കെതിരെ നടത്തിയ നീക്കം സൃഷ്ടിച്ച മുറിവ് ഉണങ്ങില്ലെന്ന് കേരള കോണ്‍ഗ്രസും(എം) മുന്നറിയിപ്പ് നല്കി. എന്നാല്‍ ഭരണതുടര്‍ച്ചയില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
ഇന്നലെ തദ്ദേശതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം 7,8 തീയതികളില്‍ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനും യോഗം തീരുമാനിച്ചു.
കെ.എം. മാണിയെ പിന്തുയ്ണയാക്കാത്തതില് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്ശനുമുയര്ന്നു. രണ്ടരമണിക്ക് ഹൈക്കോടതി വിധി വരുന്നു, രണ്ടുമുപ്പത്തിയഞ്ചിന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു. ഇത് രാഷ്ട്രീയമര്യാദയായിരുന്നില്ലെന്ന് ജോയി എബ്രഹാം പറഞ്ഞു. മലപ്പുറത്തെ തോല്‍വിക്ക കാരണം കോണ്‍ഗ്രസിന്റെ നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി. താഴേത്തട്ടില്‍ വരെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് വി.എം.സുധീരനും അംഗീകരിച്ചു.
ബിജെപി ശക്തി പ്രാപിക്കുന്നതില്‍ ഭയന്ന് എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിനെയും വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്രയെയും പ്രതിരോധിക്കാനും പരസ്യമായി എതിര്‍ക്കാനും യുഡിഎഫ് തീരുമാനിച്ചു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തെ ശക്തമായി നേരിടമെന്നാണ് യുഡിഎഫ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.
സമത്വമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് കെ. എം. മാണിയുടെ പ്രസ്താവന വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന് യുഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന് പ്രതികരിച്ചു. തുല്യനീതി എന്ന ആശയത്തോട് ആര്‍ക്കും എതിര്‍പ്പില്ല. വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് വൈകിയോയെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് കൈയും കെട്ടി നോക്കിനില്ക്കാന് കഴിയില്ലല്ലോ എന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിന്റെ ശത്രുവെന്നും തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: