തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഡിസിസി നേതൃത്വത്തില്‍ കാര്യമായ മാറ്റം വേണമെന്ന് കെപിസിസി യോഗത്തില്‍ അഭിപ്രായം. തിരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനായി വിളിച്ച യോഗത്തിലാണ് അഴിച്ചുപണി ചര്‍ച്ചയായത്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി നേരിട്ട വന്‍ തിരിച്ചടിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് വിമര്‍ശനമുയര്‍ന്നു.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഡിസിസികളെ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് കെപിസിസി ഓഫീസ് കയറിയിറങ്ങിയവരെ തിരഞ്ഞെടുപ്പ്് സമയത്ത് കണ്ടില്ലെന്ന് സുധീരന് തുറന്നടിച്ചു. പരാജയം തിരിച്ചറിഞ്ഞിട്ടും നേതാക്കളുടെ മൗനം ഭയപ്പെടുത്തുന്നതാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
നേതാക്കളുടെ പിടിപ്പുകേടാണ് പരാജയത്തിന് കാരണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പത്തനംതിട്ടയില്‍ സീറ്റുകച്ചവടം നടന്നുവെന്നും അട്ടിമറി നടത്തിയെന്നും യൂത്ത്് കോണ്‍ഗ്രസ് മുന്‍ ദേശിയ സെക്രട്ടറി അനില്‍ തോമസ് ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും കെപിസിസിക്കും പാരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് വ്യക്തമായ തെളിവുണ്ടെന്നും അനില്‍ പറഞ്ഞു.
കൊല്ലത്ത് ആര്‍എസ്പി വന്നിട്ടും ഗുണമുണ്ടായില്ല. മലപ്പുറത്തെ പ്രശ്നങ്ങള്‍ അനുദിനം വഷളാവുകയാണ്. അതിനിടെ, മലപ്പുറത്തെ പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ എഴുനേറ്റ മന്ത്രി ആര്യാടന് മുഹമ്മദിനെ സുധീരന് വിലക്കി. താനാണ് യോഗത്തിന്റെ അധ്യക്ഷനെന്നും താന്‍ പറയുമ്പോള്‍ സംസാരിച്ചാല്‍ മതിയെന്നുമായിരുന്നു സുധീരന്റെ നിലപാട്. പട്ടാള ചിട്ടയൊക്കെ കാട്ടിയിട്ടും തോല്‍വിയാണ് സംഭവിച്ചതെന്ന കാര്യം മറക്കേണ്ടെന്നായിരുന്നു ആര്യാടന്റെ പ്രതികരണം.
എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതിനാല്‍ കണ്ണൂരിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇന്ന് ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ വിമതപ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. ഇന്നലെ സമാപിക്കേണ്ട ചര്‍ച്ച കണ്ണൂരിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: