തിരുവനന്തപുരം: പാഠപുസ്തകം ലഭിച്ചില്ലെന്ന് മാധ്യമങ്ങളിലൂടെ പരസ്യമായി കുറ്റപ്പെടുത്തിയ നെയ്യാറ്റിന്‍കര ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസിലെ പ്രധാനാധ്യാപികയ്ക്കെതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. വിദ്യാഭ്യാസവകുപ്പിനെ മനഃപ്പൂര്‍വം കരിവാരിത്തേയ്ക്കാന്‍ ഇടതുസംഘടനാ പ്രവര്‍ത്തകയായ അധ്യാപിക കരുതിക്കൂട്ടി രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണവിധേയമായിട്ടായിരിക്കും നടപടിയെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര ഗവ മോഡല്‍ സ്കൂളില്‍ പുതുതായി ചേര്‍ന്ന 12 കുട്ടികള്‍ക്കാണ് പാഠപുസ്തകം ലഭിക്കാതിരുന്നത്. പുസ്തകം വേണമെന്ന് പ്രധാനാധ്യാപിക അധികൃതരെ അറിയിച്ചിരുന്നില്ല. ഇക്കാര്യം ഡിപിഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: