ന്യൂദല്‍ഹി: രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടുശതമാനം വരെ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന ചരക്കുസേവന നികുതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷവുമായി കേന്ദ്ര സര്‍ക്കാര്‍ ഏകദേശ ധാരണയില്‍.
രാജ്യത്തിനു ഗുണകരമായ ചരക്കുസേവന നികുതി പാസാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. ജനങ്ങളുടെ പ്രതീക്ഷകള്ക്കനുയോജ്യമായ രീതിയില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നിര്‍വഹിക്കാന്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എല്ലാ പാര്ട്ടിനേതൃത്വവുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കില്‍ വിശദീകരിച്ചു നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം.
ചരക്കുസേവന നികുതി ബില്‍ പാസാക്കുന്നതു സംബന്ധിച്ച് ജെഡിയു അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവ് സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് ജിഎസ്ടിബില്ലിനെ പിന്തുണയ്ക്കുന്നതായി ബെംഗളൂരുവില്‍ പ്രതികരിച്ചിട്ടുണ്ട്. എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പ്രമുഖ കക്ഷികളുടെ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: