ന്യൂദല്‍ഹി: ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടര്‍ വര്‍ഗീസ് കുര്യന് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡില്‍. നവംബര്‍ 26 ആയ ഇന്ന് അദ്ദേഹത്തിന്റെ 94-ാം ജന്മദിനം കൊണ്ടാടുകയാണ്. ഈ ദിനത്തിന്റെ ആദരസൂചകമായാണ് ഗൂഗിള്‍ ആകര്‍ഷകമായ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല് ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വര്‍ഗീസ് കുര്യന് ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ്. എഞ്ചിനിയറും സാമൂഹിക സംരംഭകനുമായിരുന്നു അദ്ദേഹം.
ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയര്‍മാനായി 34 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയുടെ പാല്ക്കാരന് എന്ന വിശേഷണവും നേടിക്കൊടുത്തു. കര്‍ഷകരുടെ ഉടമസ്ഥതയില്‍ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങള്‍ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിര്‍വ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുന്‍ നിരയിലെത്തിച്ചത്.
നിരവധി ബഹുമതികള്‍ക്കുടമയാണ് വര്‍ഗീസ് കുര്യന്. 1999 ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചു. 1965 ല്‍ പത്മശ്രീ, 1966 ല്‍ പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചു. 1989 ലെ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചത് വര്‍ഗീസ് കുര്യനാണ്. 1963 ല്‍ മാഗ്സസെ അവാര്‍ഡ് ലഭിച്ചു. സെപ്റ്റംബര്‍ 9ന് അദ്ദേഹം മരണമടഞ്ഞു.
അമുല്‍ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുന്‍ നിരയിലെത്തിച്ചത് വര്‍ഗീസ് കുര്യന്റെ കഠിനപ്രയത്നം മൂലമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി കുര്യനെ നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനാക്കി.
ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന് ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറ്റി നല്ലൊരു ജീവിതമാര്‍ഗ്ഗം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: