ന്യൂദല്‍ഹി: ഭരണഘടനയിലെ മതനിരപേക്ഷം എന്ന വാക്ക് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഒന്നാം ദിനത്തില്‍ ഭരണഘടനയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണഘടനയുടെ ആമുഖത്തിലുള്ള മതനിരപേക്ഷം, സ്ഥിതിസമത്വം എന്നീ വാക്കുകള്‍ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതാണ്. ഈ രണ്ടു വാക്കുകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ താത്പര്യപ്പെട്ടിരുന്നില്ല. മതനിരപേക്ഷത്തിനു പകരം പക്ഷഭേദമില്ലായ്മ എന്നു ചേര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹിന്ദു കോഡ് ബില്‍ കൊണ്ടുവരാന്‍ അംബേദ്കര്‍ ആഗ്രഹിച്ചിരുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു.
നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും അംബേദ്കര്‍ രാജ്യം വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി. അസഹിഷ്ണുത സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ന്നതും രാജ്യംവിട്ട് പോകേണ്ടിവരുമെന്ന ആശങ്ക ബോളിവുഡ് താരം അമീര്‍ ഖാന് പങ്കുവച്ചതും സൂചിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം.
നിരവധി പ്രശ്നങ്ങളും അവഹേളനകളും അംബേദ്കറിനു സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, രാജ്യംവിട്ടു പോകാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. ഭാരത സമ്പത്ത് ഘടനയ്ക്ക് അടിത്തറയിട്ടതും അംബേദ്കറാണെന്ന് രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: