ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയവും ദല്‍ഹി പോലീസും ആലോചിക്കുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് പ്രതി പുറത്തിറങ്ങുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് അപകടകാരിയായ പ്രതിയെ ദേശസുരക്ഷാ നിയമം അനുസരിച്ച് വീണ്ടും തടവില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച ആലോചന തുടങ്ങിയത്. ദല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ധരും തമ്മില്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ 16 പീഡനക്കേസില്‍ പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ബലാല്‍സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ്. മറ്റു പ്രതികള്‍ക്കൊപ്പം ഇയാളെയും ശിക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
അടുത്തമാസമാണ് ശിക്ഷ പൂര്‍ത്തിയായി പ്രതി ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഒരുവര്‍ഷം വരെ പ്രതിയെ തടവിലിടാനാകും. പ്രതിയെ വിട്ടയക്കുന്നതിനെതിരെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: