കോട്ടയം: സംസ്ഥാനത്ത് കള്ളനോട്ട് നിര്‍മ്മാണം വ്യാപകമാകുന്നു. മുമ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് കള്ളനോട്ട് എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ജില്ലാ അടിസ്ഥാനത്തിലേക്ക് മാറിയതായി അടുത്തയിടെ ഉണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പിടിക്കപ്പെടുന്ന പല കേസുകളിലും തുടരന്വേഷണം ഗൗരവകരമല്ല എന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണവകുപ്പ് കണ്ടെത്തിയിരുന്നു.
ഒരു ഇടവേളക്ക് ശേഷമാണ് ഇത്രയധികം കള്ളനോട്ട് വ്യാപകമായിരിക്കുന്നത്. ഒറിജിനല്‍ നോട്ട് ഏതെന്ന് തിരിച്ചറിയാനാവാത്ത വിധം വാട്ടര്‍ മാര്‍ക്കോടുകൂടിയ നോട്ടുകളാണ് ഇത്തരക്കാര്‍ വിപണിയില്‍ ഇറക്കുന്നത്. ഇത് ബാങ്കുകളേയും അന്വേഷണ ഉദ്യോഗസ്ഥരേയും ഏറെ കുഴപ്പിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് കള്ളനോട്ടുകള്‍ കേരളത്തില്‍ ചിലവഴിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ ചിലവഴിക്കപ്പെടുന്നത് കാസര്‍കോഡ് ജില്ലയിലാണ്.
നിത്യേന കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടാണ് കേരളത്തിലേക്ക് ഒഴുകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകളാണ് ലഭിച്ചത്. പലപ്പോഴും നിസഹായാവസ്ഥയിലാകുന്ന ഇവര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് തുക നല്കേണ്ടതായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ ബിവറേജസ്, പെട്രോള്‍ പമ്പുകള്‍, എടിഎം, റെയില്‍വേ സ്റ്റേഷന്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ള നോട്ടുകള്‍ ചിലവഴിക്കപ്പെടുന്നത്.
വിദേശത്ത് നിന്നാണ് കള്ളനോട്ടുകള്‍ കൂടുതല്‍ എത്തുന്നതെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളനോട്ട് നിര്‍മ്മാണം നടക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് ഈരാറ്റുപേട്ടയില്‍ ഒരു വീട്ടില്‍ 18 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത് പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഈരാറ്റുപേട്ട സ്വദേശി ജോസഫ് പിടിയിലായി. ഇയാള്‍ യഥാര്‍ത്ഥ നോട്ടുകള്‍ സ്കാന്‍ ചെയ്ത് കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രിന്റെടുക്കുകയും സ്ക്രീന്‍ പ്രിന്റിങ്ങിന്റെ സഹായത്തോടെ യഥാര്‍ത്ഥ നോട്ടിലുള്ള മുദ്രകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നോട്ടു കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും പോലീസ് പറയുന്നു. കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് എന്നിവിടങ്ങളിലായാണ് ഇയാള്‍ നോട്ടുകള്‍ ചിലവഴിച്ചത്. സംസ്ഥാനത്ത് ഇത്തരം നോട്ട് നിര്‍മ്മാണം വ്യാപകമാകുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് കടുത്തുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ നി്ന്നും ഡീസല്‍ വാങ്ങാന്‍ കള്ളനോട്ടുമായി എത്തിയ ബംഗാള്‍ ലാല്‍ഗോള സ്വദേശി മുഹമ്മദ് സക്കീറുല്‍ (22) പിടിയിലായിരുന്നു. 500 ന്റെ 33 കള്ള നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടികൂടിയത്. കെട്ടിട നിര്‍മ്മാണ ജോലിക്കെത്തിയ ഇയാള്‍ രണ്ടു വര്‍ഷമായി പെരുവയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകള്‍ ചിലവഴിക്കുന്നണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബംഗാളില്‍ നിന്നുമാണ് ഇയാള്‍ വ്യാജനോട്ടുകള്‍ ഇവിടേക്ക് എത്തിച്ചിരുന്നത്. 150 രൂപ നല്കിയാല് ഇവിടെ 500ന്റെ വ്യാജനോട്ട് ലഭിക്കുമെന്നാണ് പോലീസ് പറഞ്ഞത്. ഇയാളുടെ കണ്ണികള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവര്‍ക്ക് മറ്റു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സാമ്പത്തിക വകുപ്പ് വിശധീകരണം തേടിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കള്ളനോട്ട് കടത്തിക്കൊണ്ട് വരുന്നത് വാഹനങ്ങളില്‍ പ്രത്യേകമായി നിര്‍മ്മിച്ച അറകളിലും പലചരക്ക് സാധനങ്ങള്‍ നിറച്ചുകൊണ്ടുവരുന്ന വാഹനങ്ങളിലുമാണ്. കേരളത്തില്‍ തൊഴില്‍ തേടി എത്തുന്ന നിരക്ഷരരായ യുവാക്കളെയാണ് കള്ളനോട്ട് മാറിയെടുക്കുന്നതിനായി കള്ളനോട്ട് ശൃംഖല ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരവധി ആള്ക്കാര് കള്ളനോട്ടുകള്‍ ലഭിച്ച് വഞ്ചിതരായിട്ടും ഇത് അവര്‍ പുറത്ത് പറയാനും തയ്യാറാകുന്നില്ല. നിയമക്കുരുക്കില്‍ പെടുമെന്ന ഭയമാണ് ഇതിന് കാരണം. ഇത് കള്ളനോട്ട് സംഘങ്ങള്‍ക്ക് സഹായമാകുന്നു.
കാസര്‍കോഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ട് പ്രചരിക്കുന്നത്. മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കള്ളനോട്ടുകള്‍ ഒഴുക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളാണ് കാസര്‍കോഡിന് പിന്നാലെ ഉള്ളത്. ഇവിടങ്ങളിലെല്ലാം പ്രഹസന അന്വേഷണം നടത്തി പോലീസും കേസ് അന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: