യുദ്ധം അവസാനിച്ചയുടനെ ഗുഹാമുഖത്തു കാവല്‍നിന്നിരുന്ന ലക്ഷ്മണന് സീതയോടൊപ്പം ശ്രീരാമസവിധത്തിലെത്തി. ചോരപ്പുഴയും ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങളും അതിഭീകരമായ യുദ്ധത്തിനു തെളിവായിരുന്നു. ലക്ഷ്മണന്‍പോലും അതുകണ്ടു വിസ്മയിച്ചു. രാമന്റെ ശരീരമാകെ മുറിപ്പാടുകള്‍. സീത കാരുണ്യത്തോടെ തലോടിയപ്പോള്‍ മുറിവുണങ്ങി പാടുകള്‍ പോലുമില്ലാതായി.
ദണ്ഡകവനത്തിലെ രാക്ഷസവംശം നശിച്ചതായും മുനിമാരുടെ ആപത്തൊഴിഞ്ഞതായും എല്ലാ ആശ്രമങ്ങളിലും അറിയിക്കാന്‍ ലക്ഷ്മണനെ ചുമതലപ്പെടുത്തി. ഈ സന്തോഷവാര്‍ത്ത കേട്ട് എല്ലാ മഹര്‍ഷിമാരും അത്യന്തം സന്തുഷ്ടരായി. രാമലക്ഷ്മണന്മാരുടെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും മുഖ്യലക്ഷ്യമായ രാവണവധം ബാക്കിയുണ്ടെന്നും അവര്‍ക്കറിയാം.
അതിനാല്‍ മുനിമാര്‍ ഒന്നിച്ചുകൂടി രാമനും ലക്ഷ്മണനും രാക്ഷസന്മാരുടെ മായ തട്ടാതിരിക്കാനായി ചില വിശിഷ്ട വസ്തുക്കള്‍ നിര്‍മ്മിച്ച് സമ്മാനമായി നല്കി. ഒരു മോതിരം, ഒരു ചൂഢാരത്നം, ഒരു കവചം എന്നീ ദിവ്യവസ്തുക്കള്‍ ലക്ഷ്മണനെ ഏല്‍പ്പിച്ചു. ലക്ഷ്മണന് അവയൊക്കെ കൊണ്ടുവന്ന് ശ്രീരാമപാദങ്ങളില്‍ സമര്‍പ്പിച്ചു. ശ്രീരാമന് അംഗുലീയം തന്റെ വിരലില്‍ അണിഞ്ഞു. ചൂഢാരത്നം സീതയ്ക്കും കവചം ലക്ഷ്മണനും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: