തുറവൂര്‍: ഒറ്റമശേരിയിലെ കണിച്ചുകുളങ്ങര മോഡല്‍ കൊലക്കേസിലെ പ്രതികളായ അന്ധകാരനഴി തയ്യില്‍ പോള്‍സണ്‍(28), ഇയാളുടെ സഹോദരന് ടാലിഷ്(33), തണ്ണീര്‍മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡില്‍ മേലെ പോക്കാട്ട് വിജേഷ്(29), അജേഷ്(27) എന്നിവര്‍ പാണാവള്ളി, തൈക്കാട്ടുശേരി എന്നിവിടങ്ങളിലെ രഹസ്യതാവളങ്ങളില്‍ തങ്ങി.
അരൂരിലെ ബന്ധുവീട്ടിലും ഒളിവില്‍ കഴിഞ്ഞ ശേഷം ഇവിടെനിന്ന് പണത്തിനായി ചാലക്കുടിയിലേക്ക് പോയെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് തിരികെ പെരുമ്പളത്തെ സുഹൃത്തിന്റെ വീട്ടിലെത്തി 2500 രൂപ വാങ്ങി ബോട്ട് മാര്‍ഗം തൃപ്പൂണിത്തുറയില്‍ എത്തി.
പിന്നീട് പഴനിയിലേക്ക് പുറപ്പെട്ട സംഘം പോള്‍സന്റെ മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ പണവുമായി മംഗലാപുരത്തേക്ക് കടന്നു. ഇവിടെ മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളും നിസാര വിലക്ക് വിറ്റു. പിന്നീടാണ് ഇവര്‍ മേട്ടുപ്പാളയത്തേക്ക് കടന്നത്. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയവരെ ഇതിനിടെ പോലീസ് പിടികൂടി.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളുടെയും, ലോറി ഡ്രൈവര്‍ സിബുവിന്റെ ഇതര സംസ്ഥാന ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. വിജേഷിന്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ ഇയാള്‍ ആറ് മാസത്തോളം മേട്ടുപ്പാളയത്ത് ജോലി ചെയ്തതായി വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: