കൊച്ചി: കോളേജുകളില്‍ ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ട കാര്യമില്ലെന്ന് വനിതാ ലീഗ് നേതാക്കള്‍. ഇത് ഭാരതത്തിന്റെ തനത് സംസ്കാരത്തിന് വിരുദ്ധമാണെന്നും പഠിക്കാനുള്ള അവകാശം പോലെയല്ല ഒന്നിച്ചിരിക്കാനുള്ള അവകാശമെന്നും സംസ്ഥാന പ്രസിഡണ്ട് ഖമറുന്നീസ അന്‍വര്‍, ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് എന്നിവര്‍ പറഞ്ഞു. 28ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനം വിവരിക്കാന്‍ വിളിച്ച പത്രസമ്മേളത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.
ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ട കാര്യമെന്താണ്. ഞങ്ങള്‍ ഇടകലര്ന്നിരിക്കാതെയാണ് പഠിച്ചത്. എന്നിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായോ. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം തന്നെയാണ് വനിതാ ലീഗിനും. കുട്ടികളെ കോളേജുകളില്‍ അയക്കുന്നത് പഠിക്കാനാണ്. ഒന്നിച്ചിരിക്കാനല്ല.
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഗര്‍ഭിണികളാകുന്ന കാലമാണിത്. എല്ലായിടത്തും പെരുമാറ്റച്ചട്ടമുണ്ട്. ഇത് ലംഘിക്കാനാകില്ല. കാലം മാറിയാലും സംസ്കാരവും മൂല്യവും മാറ്റാനാകില്ല. ചുംബന സമരത്തെ എതിര്‍ത്തപ്പോള്‍ ഞങ്ങളെ പഴഞ്ചന്‍ ആള്‍ക്കാരായി ചിത്രീകരിച്ചു. ഇപ്പോള്‍ എന്ത് സംഭവിച്ചു.
ഇടകലര്‍ന്നിരിക്കുന്നതിനെ അനുകൂലിച്ച എംജി സര്‍വ്വകലാശാല പ്രോ.വി.സി. ഷീന ഷുക്കൂറിന്റെത് വ്യക്തിപരമായ അഭിപ്രായമാണ്. അമേരിക്കയിലൊക്കെ പഠിച്ച ഷീന അവിടെ ഒന്നിച്ചിരിക്കുന്നത് കണ്ടതിനാലാകാം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മദ്രസ്സാ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നവമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നത് സംബന്ധിച്ച ചോദ്യത്തില്‍ നിന്നും നേതാക്കള്‍ ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: