ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിട്ടും
പിടിവാശി ഉപേക്ഷിക്കാതെ മാനേജ്മെന്റ്
തൊടുപുഴ: പൈങ്കുളം എസ്.എച്ച് ആശുപത്രിയില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. എണ്‍മ്പത് ശതമാനം ജീവനക്കാരും സമരത്തില്‍ പങ്കുചേര്‍ന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. രോഗികളെ ചികിത്സിക്കുന്നതിന് ആളില്ലാത്ത സ്ഥിതിയായിട്ടും മാനേജ്മെന്റ് പിടിവാശി ഉപേക്ഷിക്കുന്നില്ല. ഷോക്ക് ട്രീറ്റ്മെന്റ് പോലും
ആവശ്യത്തിന് ജീവനക്കാരില്ലാതെ നടത്തുകയാണ്. ഇത് രോഗസ്ഥിതി വഷളാക്കാനേ ഉപകരിക്കൂ. രോഗത്തിന് അല്പം ശമനം വന്നവരെ മറ്റ് രോഗികളെ പരിചരിക്കുന്നതിന് നിര്‍ത്തുകയാണ്. ശമ്പളവര്ദ്ധനയില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പ്രശ്നത്തില്‍ ജില്ലകളക്ടര്‍ ഇടപെട്ടിട്ടും ജില്ല ലേബര്‍ ഓഫീസര്‍ മൗനം തുടരുകയാണ്. ഇപ്പോള്‍ കേവലം ഇരുപത് പേരെ വച്ചാണ് അഞ്ചൂറോളം മനോരോഗികളെ പരിചരിക്കുന്നത്.ആശുപത്രി അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികള്‍ ശക്തമാക്കുമെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ സമരസഹായ സമിതി രൂപീകരിച്ച് ബഹുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ബിഎംഎസ് നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ അറിയിച്ചു. അതിനിടെ ന്യായമായ സമരത്തെ വര്‍ഗീയ വല്ക്കരിക്കാന് ഒരുവിഭാഗം നീക്കം ആരംഭിച്ചിട്ടുണ്ട്. സമരം പള്ളിക്കാര്ക്കെതിരാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: