മതേതര സംരക്ഷണത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് അഭിനവ മതേതരക്കാര്‍ കേരളത്തില്‍ ‘സെക്കുലര്‍ മാര്‍ച്ചു’മായി ഇറങ്ങി വീണ്ടും പൊതുസമൂഹത്തെ നോക്കി കൊഞ്ഞനംകുത്തുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ തീവയ്പില്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, മുന്നണി ഭരണത്തില്‍ കീഴില്‍ കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളുടെ 2000 കോടിരൂപയില്‍ കൂടുതല്‍ ജംഗമസ്വത്തുകള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍, കാസര്‍കോഡും കണ്ണൂരിലും കാഞ്ഞാകാട്ടും മാറാടും പൂന്തുറയിലും ഒരു പ്രത്യേക മതവിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, ചിലരുടെ മതാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്കൂളിലെ പിഞ്ചുകുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയപ്പോള്‍, അറബി പഠിച്ചതിന്റെ പേരില്‍ ഗോപാലിക അന്തര്‍ജനത്തിന് ചില ജില്ലകളില്‍ ജോലി നിഷേധിക്കപ്പെട്ടപ്പോള്‍, തങ്ങളുടെ മതവിശ്വാസത്തിന് എതിരായ ഒന്നും ഇവിടെ വേണ്ട എന്ന ഹുങ്കില്‍ എഴുത്തച്ഛന്റെയും ഒ.വി. വിജയന്റെയും പ്രതിമകള്‍ക്ക് വിലക്ക് വന്നപ്പോള്‍, ചില ജില്ലകളിലെ സിനിമാശാലകള്‍ മതവിശ്വാസത്തില്‍ എതിരാണെന്നു പറഞ്ഞ് അഗ്നിക്കിരയാക്കിയപ്പോള്‍ കാണാത്ത മതേതരത്വം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന്റെ രസതന്ത്രം തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ പൊതുസമൂഹം നേടികഴിഞ്ഞുവെന്ന വസ്തുത സിപിഎമ്മും ഡിവൈഎഫ്ഐയും മനസ്സിലാക്കണം.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ നെറികെട്ട രാജ്യദ്രോഹ പ്രവര്‍ത്തനമാണ് സിപിഎം കേരളത്തില്‍ പരീക്ഷിക്കുന്നത്. ജനാധിപത്യത്തില്‍ ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യമേ എല്ലാവര്‍ക്കുമുള്ളൂ. അതാണ് സിപിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നൂനപക്ഷ സമുദായങ്ങളുടെ സംരക്ഷകര്‍ ചമഞ്ഞു കൂടെനിര്‍ത്തുവാനുള്ള തീക്കളി സിപിഎം കേരളത്തില്‍ നടത്തുന്ന ഹിന്ദുവഞ്ചനയുടെയും ദ്രോഹത്തിന്റെയും ഭാഗമാണ്. മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ് ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിന്റെ ആലയില്‍ അഗ്നിപടര്ത്താനുള്ള ചില ചേരുവകള്‍ ചേര്‍ക്കലാണ് ഡിവൈഎഫ്ഐയുടെ സെക്കുലര്‍ മാര്‍ച്ച്. മതേതരത്വവുമായി ഇതിനു ബന്ധമില്ല.
വഹാബി പ്രസ്ഥാനത്തിന്റെയും ഹിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഭാഗമായി മുസ്ലിം ജനസമൂഹത്തെ മതമൗലികവാദത്തിന്റെ ആലയില്‍ തളച്ചിടാനുള്ള ശ്രമം മുമ്പ് ഭാരതത്തില്‍ വിജയിച്ചിരുന്നു. അതിന്റെ പുനഃരാവിഷ്കരണമാണ് ഡിവൈഎഫ്ഐയുടെ കാര്‍മ്മികത്വത്തില്‍ കേരളത്തില്‍ അരങ്ങേറുന്നത്. ദേവസ്വം കോളേജ് പ്രശ്നവും ചുംബന സമരവും ബീഫ് മേളകളും ഇതിന് ഉദാഹരണമാണ്.
2004ലെ യുപിഎ ഭരണത്തിന്റെ സംരക്ഷകരില്‍ പ്രധാനി സിപിഎം ആയിരുന്നു. ആ കാലഘട്ടത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞത് ഭാരതത്തിലെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന്. ആര്‍ക്കെങ്കിലും അസഹിഷ്ണത തോന്നിയോ? എല്ലാവര്ക്കും തുല്യാവകാശമാണെന്നു പറയാനുള്ള ചങ്കൂറ്റം ഏതെങ്കിലും സെക്കുലര്‍ വാദിക്കുണ്ടായോ? രാജ്യത്തെ 100ലേറെ ജില്ലകള്‍ ഒരു പ്രത്യേക മതവിഭാഗം കൂടുതലായി ജീവിക്കുന്നത് കൊണ്ടു പ്രത്യേക ആനുകൂല്യം നല്കാന് തീരുമാനിച്ചപ്പോള്‍ സെക്കുലര്‍ വാദം എവിടെ ആയിരുന്നു? സഹായത്തിന്റെ അടിസ്ഥാനം മതമാണോ ദാരിദ്ര്യം ആണോ? അതേസമയം ഉടുതുണിക്കു മറുതുണിയില്ലാതെ, തലചായ്ക്കാന്‍ ഇടമില്ലാതെ ലക്ഷക്കണക്കിനു പട്ടികജാതിക്കാരുടെ ദുരിതം കാണാന്‍ സെക്കുലര്കാര്ക്ക് കഴിയുന്നുണ്ടോ? മുന്നണികള്‍ മാറിമാറി ഭരിച്ച കേരളത്തില്‍ കണ്ണൂര്‍ പേരാവൂരില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കുപ്പതൊട്ടിയില്‍ പരതുന്ന മനുഷ്യക്കോലങ്ങളുടെ ദൈന്യത കാണാന്‍ സെക്കുലര്‍ വാദികള്‍ക്ക് കഴിയുന്നുണ്ടോ?
മതേതരത്വം സംരക്ഷിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ നിശ്ചയിച്ച 15 അംഗ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ചിലത് ചുവടെ ചേര്‍ക്കുകയാണ്. ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കണം. മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തണം. വീടുവയ്ക്കാന്‍ പ്രത്യേക സഹായം നല്‍കണം. മുസ്ലിം സംവരണം നടപ്പിലാക്കണം. ബാങ്ക് വായ്പയുടെ അഞ്ച് ശതമാനം മുസ്ലിങ്ങള്‍ക്ക് മാത്രമായി നല്‍കണം. മുസ്ലിങ്ങള്‍ക്കു മാത്രമായ സ്വയം സഹായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കണം. മദ്രസ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കണം. ഇതില്‍ ഏത് ആവശ്യമാണ് സെക്കുലറിസത്തിന് ശക്തി പകരുന്നത്? ഡിവൈഎഫ്ഐ മുമ്പ് വിളിച്ച മുദ്രാവാക്യം ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ”ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ ക്രൈസ്തവ രക്തം, ഞങ്ങളില്ല മുസ്ലിം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം.” സത്യത്തില്‍ ലജ്ജതോന്നുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നനിലയില്‍ രണ്ടു വിഭാഗങ്ങളെ സമൂഹത്തില്‍ ഉള്ളൂ, ഉണ്ടാകാന്‍ പാടുള്ളൂ എന്ന് പഠിപ്പിച്ചവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ പങ്കുവയ്ക്കണം എന്നുപറയുന്നത് വഞ്ചനയല്ലേ?
കേരളത്തിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പാലോളി മുഹമ്മദ് കുട്ടി മതേതരത്വം സംരക്ഷിക്കാന്‍ നല്കിയ ഒരു റിപ്പോര്‍ട്ടും പരിശോധിക്കുന്നത് നന്നായിരിക്കും. മുസ്ലിങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയം വേണം. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക സ്കൂളുകള്‍ വേണം. മുസ്ലിങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന കാസര്‍കോടും ആലപ്പുഴയിലും പത്തനംതിട്ടയിലും മുസ്ലിം മാനേജ്മെന്റിന്റെ കീഴില്‍ കോളേജ് തുടങ്ങണം. യത്തിംഖാനകള്‍ക്ക് വൈദ്യുതിചാര്‍ജ്ജ് കുറച്ചുകൊടുക്കണം. പൊന്നാനി, പനക്കല്‍, മാറാട്ട്, പൂന്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക കോളനി വേണം. മുസ്ലിം വികസന കോര്പ്പറേഷന് വേണം. മതാടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ തുടങ്ങണം. പട്ടികജാതികള്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ മുസ്ലിങ്ങള്‍ക്കും നല്‍കണം. ഇങ്ങനെ പോകുന്നു പാലൊളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍.
സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന ഘടകങ്ങള്‍ കഴിഞ്ഞ കുറെക്കാലമായി എടുക്കുന്ന മതേതര വിരുദ്ധ നിലാടുകളാണ് ഇന്ന് രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. ഉറുദുവിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് സംസ്കൃതം അലര്‍ജി ആണ്. 93-ാം ഭരണഘടനാ ഭേദഗതിയിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കപ്പെട്ടപ്പോള്‍ നഷ്ടമായ എസ്സി/എസ്ടി സംവരണത്തെക്കുറിച്ച് ചിന്തിക്കാന്‍ സെക്കുലര്‍ വാദികള്‍ക്ക് കഴിഞ്ഞില്ല. 51 ശതമാനം മുസ്ലിംകുട്ടികള് പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ മാപ്പിള സര്‍ക്കാര്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തപ്പോഴും സെക്കുലര്‍ വാദികളെ കണ്ടില്ല.
മറിച്ചായിരുന്നുവെങ്കില്‍ മതേതരത്വം തകര്‍ത്തേനെ. 70 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ അംഗങ്ങളുള്ള കുടുംബശ്രീയെ ന്യൂനപക്ഷ കുടുംബശ്രീയാക്കി പ്രത്യേക സാമ്പത്തിക സഹായം (രണ്ടുലക്ഷംരൂപ). ദാരിദ്ര്യത്തെപോലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മദ്ധ്യവേനല്‍ അവധിപോലും മാറ്റി മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ കലണ്ടറിനെ അട്ടിമറിക്കുമ്പോള്‍ ഈ സെക്കുലര്‍ വാദികള്‍ ശബ്ദിച്ചില്ല.
സെക്കുലര്‍ പ്രചാരണത്തിലൂടെ സിപിഎമ്മും ഡിവൈഎഫ്ഐയും രാജ്യത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ ശിഥിലമാക്കുതന്നെയാണ്. കൊടും ഭീകരവാദി മേമനെ തൂക്കിലേറ്റിയപ്പോള്‍ അത് മുസ്ലിം ആയതുകൊണ്ടാണെന്ന് പ്രചരിപ്പിച്ച യച്ചൂരിമാരുടെ നേതൃത്വം അപകടകരമാണ്്. സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും ഇവര്‍ പണയപ്പെടുത്തുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭം മുതല്‍ 2015 വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അവസരവാദങ്ങളുടെയും ഹിന്ദുവിരുദ്ധമായ നിലപാടുകളുടെയും കലവറയായിരുന്നു കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നു മനസ്സിലാകും. ഭൂപരിഷ്കരണ നിയമത്തിലൂടെ ഹിന്ദുവിനെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകര്‍ത്തപ്പോള്‍ മറ്റുചിലരെ തോട്ടങ്ങളുടെ പേരില്‍ ഭൂസ്വാമിമാരാക്കി മാറ്റി ഹിന്ദു വഞ്ചനയുടെ തനിസ്വരൂപം കാണിച്ചു. ഇത്രമാത്രം ഹിന്ദുവിരുദ്ധ നിലപാടുകള്‍ എടുത്തിട്ടും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ളത് ഈ സമൂഹത്തില്‍ മാത്രമാണ്. 1937 മുതല്‍ ഇത്തരം നടപടികള്‍ തുടരുന്നുണ്ടെങ്കിലും ന്യൂനപക്ഷ സമൂഹത്തിന്റെ ഇടയില്‍ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. ഭാരതത്തിന്റെ പ്രധാന പ്രതിപക്ഷവും നിരവധി സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ശക്തിയുമായിരുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്നു പഠിക്കണം. എന്തുകൊണ്ട് ജനസ്വീകാര്യത കുറയുന്നു, തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, തൊഴിലാളി മേഖലയില്‍ ഒറ്റപ്പെടുന്നു, എസ്സി-എസ്ടി വിഭാഗക്കാരുടെ ഇടയിലും പിന്നോക്ക സമുദായങ്ങളുടെ ഇടയിലും ഒറ്റപ്പെടുന്നു?
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കുക എന്ന ഏക അജണ്ടയുടെ മറവില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് നിലനില്ക്കാന് കഴിയില്ല. സത്യം നിരവധി തവണ ഭാരതത്തില്‍ തെളിയിക്കപ്പെട്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും അര്‍ത്ഥശൂന്യമാക്കുന്ന നടപടികളില്‍ നിന്നും സിപിഎം പിന്തിരിയണം. സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ഫോട്ടോ ചുമന്നതുകൊണ്ടു കാര്യമില്ല. അവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ഹിന്ദുവിരുദ്ധത കൈമുതലായുള്ള സിപിഎം ശ്രീനാരായണഗുരുവില്‍ നിന്നും ചട്ടമ്പി സ്വാമി, മഹാത്മ അയ്യന്‍കാളി തുടങ്ങിയവരില്‍ നിന്നും വളരെയേറെ അകന്നുപോയിരിക്കുന്നു. സെക്കുലര്‍ എന്നത് ഹിന്ദുവിരുദ്ധതയുടെ കൂട്ടായ്മ എന്ന രീതിശാസ്ത്രം പരാജയപ്പെട്ട ആശയമാണെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിനു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: