മലിനീകരണ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. തുറസ്സായ സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സംസ്ഥാന പരിസ്ഥിതി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണം ഇന്ന് കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
തുറസ്സായ സ്ഥലങ്ങളില്‍ മാത്രമല്ല, ഓടകളിലും തോടുകളിലും ജലാശയങ്ങളിലും മാലിന്യനിക്ഷേപം നടത്തുന്ന മലയാളികള്‍ തങ്ങള്‍ കുടിക്കുന്ന പുഴകളിലെ വെള്ളത്തില്‍പോലും മാലിന്യം തള്ളുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണുന്നതിന് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കണം എന്നാണ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ ശാപം മലിനീകരണവും കുടിവെള്ള പ്രശ്നവുമാണല്ലൊ.
ഈ പ്രശ്നങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ ഗുരുതരമായി തുടരുമ്പോള്‍ കൊച്ചി എങ്ങനെ സ്മാര്‍ട്ടാകും? കൊച്ചി മാത്രമല്ല രാജനഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃപ്പൂണിത്തുറയും മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ നഗരത്തിലെയും ഓടകള്‍ അഴുക്കുകൊണ്ട് മൂടി, കാനയ്ക്ക് മുകളിലുള്ള സ്ലാബുകള്‍ ദ്രവിച്ച നിലയിലാണ്. ശുചിമുറികള്‍ എവിടെയും അശുചി മുറികളായി മാറിയിരിക്കുന്ന കുടമാളൂരില്‍ ബിആര്‍ഡി കാര്‍ വേള്‍ഡിന്റെ പ്രവര്‍ത്തനം പരിസരമലിനീകരണം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
മാലിന്യസംസ്കരണത്തിന് കൊച്ചിയില്‍ ഒരു സിവേജ് പ്ലാന്റുകൂടി സ്ഥാപിക്കണമെന്നും പാര്‍ലമെന്ററി സ്റ്റാന്റിങ് സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കക്കൂസ് മാലിന്യനിക്ഷേപം നടത്തുന്നത് കായലിലും മറ്റും ജലാശയങ്ങളിലുമാണ്. വേമ്പനാട്ട് കായലിന്റെ മലിനീകരണത്തിന് കാരണം ഈ മാലിന്യനിക്ഷേപമാണ്. ജലാശയങ്ങളുടെ മലിനീകരണം, അനധികൃത മണല്‍വാരല്‍ മുതലായവ മലിനീകരണം രൂക്ഷമാക്കുന്നു. ലക്ഷദ്വീപും ഇപ്പോള്‍ മലിനീകരണത്തിന്റെ പിടിയിലാണ്.
ഇന്നലെ കോഴിക്കോട് നഗരത്തില്‍ രണ്ടു തൊഴിലാളികളും ഒരു ഓട്ടോറിക്ഷാക്കാരനും മരിച്ചത് ഓടനന്നാക്കാന്‍ ഇറങ്ങിയപ്പോഴാണ്. 10 അടി ആഴമുള്ള കാനയിലിറങ്ങിയ രണ്ടു തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ ഓട്ടോറിക്ഷക്കാരനും മരണമടഞ്ഞത് കാനയില്‍ നിന്നുയര്‍ന്ന വിഷവായു ശ്വസിച്ചാണത്രെ! മലിനീകരണത്തിന്റെ അന്തിമഫലത്തിന് ഇതില്‍ കൂടുതല്‍ എന്തു സാക്ഷിപത്രമാണ് വേണ്ടത്! മാലിന്യനിക്ഷേപം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് മൂന്നുമാസത്തിനകം പരിഹാരം കാണണമെന്ന് കേന്ദ്ര പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാന പരിസ്ഥിതി സെക്രട്ടറിക്കും മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ ഒരാഴ്ചയ്ക്കകം നല്‍കണം എന്ന് സ്റ്റാന്റിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മലിനീകരണം സംബന്ധിച്ചു നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ജലാശയങ്ങളുടെ നവീകരണം അടക്കമുള്ള പ്രശ്നങ്ങള്‍ അതേപടി തുടരുകയാണെന്നും ചെയര്മാന് അഭിപ്രായപ്പെട്ടു. അഴിമതി മലിനീകരണംകൊണ്ട് നിര്‍വീര്യമായ സര്‍ക്കാര്‍ സംവിധാനത്തിന് പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത് സ്വാഭാവികം.
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, അഴുക്ക് ചാലുകള്‍, മണല്‍ വാരല്‍, തീരദേശ പരിപാലന നിയമം മുതലായ വിഷയങ്ങളില്‍ നല്കിയ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നല്കിയ അനുമതി ദുരുപയോഗം ചെയ്ത് 440 മരങ്ങള്‍ക്ക് പകരം 1400 വൃക്ഷങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്. വൃക്ഷങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം തടയാന്‍ കഴിയുമെന്നിരിക്കെ അനധികൃത മരംമുറിയ്ക്കല്‍ സാമൂഹ്യദ്രോഹമാണ്.
ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ജലാശയങ്ങളില്‍ തള്ളുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണം പരിഹാരം കാണാതെ തുടരുകയാണ്. തുറന്ന രീതിയില്‍ മാലിന്യസംസ്കരണം പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും കൊച്ചിയില്‍ മാലിന്യസംസ്കരണത്തിന് ഒരു സംവിധാനം മാത്രം ഫലപ്രദമാകില്ലെന്നുമാണ് പരിസ്ഥിതിസമിതി നിര്‍ദ്ദേശിക്കുന്നത്. മാലിന്യസംസ്കരണം എന്ന ആശയംപോലും ഉള്‍ക്കൊള്ളാത്ത ജനങ്ങളും സര്‍ക്കാരുമുള്ളപ്പോള്‍ കേരളം ജീവിതശൈലീ രോഗങ്ങളുടെ വിളനിലമായി മാറുന്നതില്‍ അത്ഭുതമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: