കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരിക്കെ മരിച്ച സ്ത്രീക്ക് കമ്പനിയില്‍ നിന്നും ലഭിക്കാനുണ്ടായിരുന്ന ആനുകൂല്യം അടിയന്തിരമായി വാങ്ങി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
കണ്ണൂര്‍ അണ്ടല്ലുര്‍ സ്വദേശിനി രേണു അജിത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ അമ്മ സ്റ്റാര്‍ ഹോംസിന്റെ അതിഥി മന്ദിരത്തില്‍ ജോലി ചെയ്യവേ 2014 ഫെബ്രുവരി 15 ന് മരണപ്പെട്ടിരുന്നു. 31,048 രൂപ ആനുകൂല്യമായി വാങ്ങണമെന്ന അറിയിപ്പ് സ്റ്റാര്‍ ഹോംസില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് രേണു അജിത്ത് കമ്പനിയെ സമീപിച്ചെങ്കിലും തുക ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന് ലേബര്‍ കമ്മീഷണറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 2013 ല്‍ സ്റ്റാര്‍ഹോംസ് അടച്ചു പൂട്ടിയെന്ന് വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരി നിയന്ത്രണാധികാരിക്ക് രേഖാമൂലം അപേക്ഷ നല്കിയാല് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ വിശദീകരണത്തില്‍ പറയുന്നു.
പരാതിക്കാരിക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമായെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: