ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാത്തിരിപ്പ്. ഗ്രൂപ്പ് ബിയില്‍ പിഎസ്വി ഐന്തോവനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് യുണൈറ്റഡിന് വിനയായത്. സ്പാനിഷ് ലീഗില്‍ ബാഴ്സലോണയോട് വന്‍ തോല്‍വി പിണഞ്ഞ റയല്‍ മാഡ്രിഡ് നിറംമങ്ങിയ രീതിയിലെങ്കിലും ജയത്തോടെ തിരിച്ചെത്തി. ഷാക്തര്‍ ഡോണെറ്റ്സ്കിനോട് 4-3ന് രക്ഷപ്പെട്ടു റയല്‍. പാരീസ് സെന്റ് ജര്‍മന്‍ മടക്കമില്ലാത്ത അഞ്ചു ഗോളിന് മാല്മൊയെ തുരത്തിയപ്പോള്‍, യുവന്റസിനോട് തോറ്റിട്ടും മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ടില്‍.
ഗ്രൂപ്പ് ബിയില്‍ ഓള്‍ഡ് ട്രാഫോഡില്‍ പിഎസ്വിയോട് കുരുങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. അഞ്ച് കളികളില്‍ എട്ടു പോയിന്റുമായി രണ്ടാമതാണ് യുണൈറ്റഡ്. അവസാന മത്സരത്തില്‍ ഗ്രൂപ്പിലെ മുന്പന്മാര് വോള്ഫ്സ്ബര്ഗുമായി അവരുടെ മൈതാനത്ത് കൊമ്പുകോര്‍ക്കണം ഇംഗ്ലീഷ് ടീമിന്. ഒമ്പത് പോയിന്റുമായാണ് വോള്‍ഫ്സ്ബര്‍ഗ് മുന്നിലുള്ളത്. ഇതില്‍ ജയിച്ചാല്‍ മാത്രമെ പ്രതീക്ഷയുള്ളു. അല്ലെങ്കില്‍ മറ്റു മത്സരഫലങ്ങള്‍ ആശ്രയിക്കണം. മത്സരഫലം പിഎസ്വിക്കും പ്രതീക്ഷ സമ്മാനിക്കുന്നു. ഏഴു പോയിന്റുമായി മൂന്നാമതുണ്ട് ടീം. സിഎസ്കെഎ മോസ്കോയോട് സ്വന്തം മൈതാനത്ത് അവസാന മത്സരമെന്നത് അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.
ഗ്രൂപ്പ് എയില്‍ ഷാക്തറിനെതിരെ എവേ മത്സരത്തിലാണ് റയല്‍ ജയം കണ്ടത്. നാലു ഗോളിനു മുന്നിലെത്തിയ ശേഷം പ്രതിരോധ പിഴവുകൊണ്ട് മൂന്നു ഗോള്‍ വഴങ്ങേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി സ്കോറിങ് മികവിലേക്കു തിരിച്ചെത്തിയെന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 18, 70 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. ലൂക്ക മോഡ്രിച്ച് (50), ഡാനിയല്‍ കര്‍വാജല്‍ (52) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. അലെക്സ് ടെയ്ക്സെയ്രയുടെ ഇരട്ട ഗോളുകളും ഡെന്റീഞ്ഞോയും ഷാക്തറിന്റെ ആശ്വാസം.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പാരീസ് സെന്റ് ജര്‍മന്‍ മടക്കമില്ലാത്ത അഞ്ചു ഗോളിന് മാല്‍മോയെ മുക്കി. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിയെ വന്‍ ജയത്തിലേക്കു നയിച്ചത്. 14, 68 മിനിറ്റുകളില്‍ മരിയ സ്കോര്‍ ചെയ്തു. അഡ്രിയാന്‍ റാബിയറ്റ് (മൂന്ന്), സ്ലാട്ടണ് ഇബ്രാഹിമോവിച്ച് (49), ലൂക്കാസ് (82) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. ഒരു കളി അവശേഷിക്കെ 13 പോയിന്റുമായി റയല്‍ ഗ്രൂപ്പില്‍ ഒന്നാമത് തുടരുന്നു. പിഎസ്ജിക്ക് 10 പോയിന്റ്. അവസാന മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും. റയലിന് മാല്‍മോയും, പിഎസ്ജിക്ക് ഷാക്തറും എതിരാളികള്‍.
ഗ്രൂപ്പ് ഡിയില്‍ എവേ മത്സരത്തിലാണ് യുവന്റസിനോട് സിറ്റി തോറ്റത്. 18ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ച് വിജയ ഗോളിനുടമ. അതേസമയം, ബൊറൂസിയ മോചെംഗ്ലാദ്ബാക്ക് സെവിയ്യയെ തോല്‍പ്പിച്ചതോടെ സിറ്റി നോക്കൗട്ട് ഉറപ്പിച്ചത്. 4-2ന് ബൊറൂസിയയുടെ ജയം. ഗ്രൂപ്പില്‍ 11 പോയിന്റുമായി യുവന്റസ് മുന്നില്‍. സിറ്റിക്ക് ഒമ്പത്, ബൊറൂസിയയ്ക്ക് അഞ്ച്, സെവിയ്യയ്ക്ക് മൂന്നു പോയിന്റ്. അവസാന മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും.
ഗ്രൂപ്പ് സിയില്‍ ഗളത്സരയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് അത്ലറ്റികോ മാഡ്രിഡ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആന്റണി ഗ്രീസ്മന്നിന്റെ ഇരട്ട പ്രഹരം അത്ലറ്റികോയ്ക്ക് ജയം സമ്മാനിച്ചു. ഗ്രൂപ്പില്‍നിന്ന് ബെനഫിക്കയും പ്രീ ക്വാര്‍ട്ടറില്‍. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതം. അവസാന മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഗ്രൂപ്പ് ജേതാക്കള്‍ ആരെന്നത് തീരുമാനമാകും. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: