മുംബൈ: പൊരുതി നേടിയ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന് നേരിയ ജീവശ്വാസം. മുംബൈ സിറ്റിയോട് 88ാം മിനിറ്റ് വരെ പിന്നിട്ടു നിന്ന ശേഷം അന്റോണിയോ ജര്‍മനിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് കണക്കുകളുടെ ലോകത്തേക്ക് ഭാവി നീട്ടിയെടുത്തു. അതിനു പക്ഷേ, അവസാന രണ്ടു മത്സരവും ജയിക്കണം. 25ാം മിനിറ്റില്‍ അഗ്വിലെരയാണ് മുംബൈയെ മുന്നിലെത്തിച്ചത്. രണ്ടു മത്സരം ബാക്കിയെങ്കിലും അതു രണ്ടും ജയിച്ചാല്‍ പോലും ബ്ലാസ്റ്റേഴ്സിന് മുന്നേറാനാകണമെന്നില്ല. അതിനു മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി കണക്കാക്കണം. മത്സരഫലം പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ല. 13 പോയിന്റോടെ മുംബൈ ഏഴാമതും, 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതും തുടരുന്നു.
അവസാന നിമിഷത്തില്‍ പൊരുതിക്കളിച്ചാണ് കൊമ്പന്മാര് സമനിലയുമായി മടങ്ങുന്നത്. മുംബൈ പ്രതിരോധത്തിന്റെ പിഴവാണ് കേരളത്തിന് സമനില സമ്മാനിച്ചത്. മുംബൈ പ്രദേശത്തേക്ക് ആക്രമണം നയിച്ച ദീപക് മണ്ഡലിന്റെ ദുര്‍ബലമായ ക്രോസ് പിടിച്ചെടുത്തത് സുഭാഷ് സിങ്. പന്ത് അടിച്ചകറ്റാനുള്ള സുഭാഷിന്റെ ശ്രമം പിഴച്ചു. താരത്തിന്റെ ഹെഡ്ഡര്‍ നേരെ ചെന്നു വിശ്രമിച്ചത് അന്റോണിയോ ജര്‍മന്റെ കാല്ക്കല്. ജര്‍മന്‍ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ പിന് വലയില്‍ പതിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് നിര ആവേശംകൊണ്ടു തുള്ളിച്ചാടി.
സമനില നേടിയതോടെ നിരന്തരം ആക്രമിച്ച ഫെലാന്റെ ശിഷ്യര്‍ ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ പെറോണിലൂടെ പന്ത് വീണ്ടും വലയിലെത്തിച്ചു. എന്നാല്‍, ക്രിസ് ഡഗ്നല്‍ ഓഫ് സൈഡ് പൊസിഷനിലെന്ന് വ്യക്തമാക്കി ലൈന്‍സ് മാന്റെ കൊടിയുയര്‍ന്നതോടെ ജയമെന്ന സ്വപ്നം പൊലിഞ്ഞു. നേരത്തെ, കോര്‍ണറില്‍നിന്നാണ് കേരളം ഗോള്‍ വഴങ്ങിയത്. സോണി നോര്ദയെടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിലേക്ക് ഊളിയിട്ടിറങ്ങി. വല കാത്ത സന്ദീപ് നന്ദി പന്ത് തട്ടിയകറ്റിയെങ്കിലും ലഭിച്ചത് അഗ്വിലെരയ്ക്ക്. അത്ര മികച്ചൊരു ഷോട്ടല്ലായിരുന്നെങ്കിലും വലയില്‍ ഭദ്രം.
ഇരു ടീമുകളും നിരവധി അവസരങ്ങള്‍ തുലച്ച മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സനില്‍ ഛേത്രിക്ക് കേരള പ്രതിരോധം സ്വാതന്ത്ര്യമനുവദിച്ചില്ല. നേരത്തെ, കൊച്ചിയില്‍ നടന്ന മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു. ഞായറാഴ്ച കൊച്ചിയില്‍ ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ചൊവ്വാഴ്ച ചെന്നൈയിനെ നേരിടും മുംബൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: