കൊല്ലം: സ്ഥലപരിമിതി, ജലദൗര്‍ലഭ്യം, സമയക്കുറവ് ഇതൊന്നും പ്രശ്നമേയല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍. വിഷരഹിതമായ പച്ചക്കറി വീട്ടില്‍ തന്നെ കൃഷിചെയ്ത് അടുക്കളയിലേക്ക് ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് മൈക്രോഫാമിങിന് പുതിയ ദിശ കാട്ടുകയാണിവര്‍. പൊന്നാന്നി എംഐഎച്ച്എസ്എസിലെ ശില്പ്പസുധീറും കീര്‍ത്തനയും രണ്ട് വര്‍ഷത്തോളമായി ഈ പ്രൊജക്ടിന് പിറകിലാണ്.
ചാണകപ്പൊടിയും ചകിരിച്ചോറും അടിസ്ഥാനമാക്കി വിത്ത് നട്ട് കൂടുതല്‍ വള്ളികളില്ലാത്ത ഏതു പച്ചക്കറിയും കൊച്ചുമുറിയില്‍ പോലും കൃഷിചെയ്യാമെന്ന് ഇവര്‍ അടിവരയിടുന്നു. ചകിരിച്ചോറില്‍ വെള്ളം സംഭരിച്ചുവയ്ക്കുന്നതിനാല്‍ വെള്ളത്തിന്റെ കുറവ് ഒരുപ്രശ്നമേയല്ല.
ഇടക്കിടക്ക് സ്പ്രേ ചെയ്ത് കൊടുക്കുകയേ വേണ്ടു. തവന്നൂര്‍ കാര്‍ഷികകോളജില്‍ നിന്നും സര്‍ട്ടിഫൈ ചെയ്തത് പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ ഇവര്‍ക്ക് ആത്മവിശ്വാസമേകി. പ്ലാസ്റ്റിക് കൂടുകള്‍ക്കും കാരിബാഗുകള്‍ക്കും പകരമായി വിത്ത് പാകി വളര്‍ത്താന്‍ പഴയ തുണികളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ചെറിയ ബേസിനുകളില്‍ നിന്നുപോലും തക്കാളിയും ഇഞ്ചിയും പച്ചമുളകും വെണ്ടക്കയും വഴുതനയും പാകമാക്കിയെടുക്കാമെന്ന് ഇവര്‍ അനുഭവം പങ്കിടുന്നു. വീട് മാറുന്ന സാഹചര്യത്തിലോ മറ്റോ എങ്ങോട്ടേക്ക് വേണമെങ്കിലും കൊണ്ടുപോകാവുന്ന വിധത്തിലാണ് കൃഷിയെന്നത് പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: