എരുമേലി : കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അംഗീകാരമില്ലാതെ ചികിത്സിച്ചുവെന്ന കുറ്റത്തിന് പോലീസ് കേസ് എടുത്തു.
പാട്ടാഴി പുളിമൂട്ടില്‍ സുജിന്‍ ലൂക്കോസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 24 നാണ് സംഭവം. മുക്കൂട്ടുതറ മുട്ടപ്പള്ളി ചിന്തിട്ടയില്‍ പരേതനായ ദേവസ്യ ആനിയമ്മ ദമ്പതികളുടെ ദത്തുപുത്രികൂടിയായ സയോമി ( പഞ്ചമി-23) യാണ് മരിച്ചത്. 24ന് വൈകുന്നേരം 4.45 ഓടെ കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്നാണ് ചികിത്സതേടി യുവതി ആശുപത്രിയിലെത്തുന്നത്. വിരലിന്റെ മുറിഞ്ഞഭാഗം മരുന്ന് വച്ച് കെട്ടിയതിനുശേഷം ടെസ്റ്റ് ഡോസ് മരുന്ന് നല്കി കഴിഞ്ഞാണ് മരുന്ന് കുത്തിവച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കുത്തിവച്ചതിന് ശേഷം അസ്വസ്ഥതയിലായ യുവതിയുടെ നില ഗുരുതരമാവുകയും ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം വഷളാവുകയായിരുന്നു.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും, സംഭവത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രോഗാവസ്ഥയിലായ ആനിയമ്മയുടെ സംരക്ഷണം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കാനും ഇന്നലെതന്നെ തീരുമാനിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ വിദേശത്ത് പോയി എംബിബിഎസ്പഠിച്ചതാണെങ്കിലും സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സിക്കാനുള്ള കേരളാ മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലായിരുന്നുവെന്നും ഇതിന് പ്രകാരം ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ ചികിത്സാ വകുപ്പ് അനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെ കേസ്സ് എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ 5 വരെ റിമാന്റു ചെയ്തു.
സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷകളെല്ലാം എഴുതി പാസ്സായി 28ന് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം വരാനിരിക്കെയാണ് ആശുപത്രിയിലെ സംഭവമെന്നും പോലീസ് പറഞ്ഞു. യുവതിയുടെ മരണം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡിഎമ്മോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റുനടപടികള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഇന്നലെ വൈകുന്നേരം യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ എരുമേലി എസ്.ഐ. ആര് സതീഷ്കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ കെ എസ് സുരേഷ് ,കെ.എ.പിയിലെ പോലീസുകാരനായ ഫെബി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെയും പോലീസ് കെസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെ പാണപിലാവ് സെന്റ് ജോസഫ് പള്ളിയില്‍ സയോമിയുടെ സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: