ന്യൂദല്‍ഹി: ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ അന്തസത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യാശാകിരണമാണ് ഭരണഘടന. സാഹോദര്യവും ജനപ്രാതിനിധ്യവും സമത്വവും അവസരവും പ്രദാനം ചെയ്യുന്നതാണ് ഭാരത ഭരണഘടന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാദങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നിറഞ്ഞ സഭയാണ് പ്രതീക്ഷിക്കുന്നതെന്ന് ഭരണഘടനാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രസ്താവിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ ഒരു സഭാംഗവും പോകാന്‍ പാടില്ലെന്നും മോദി പറഞ്ഞു. ഡോ.ബി.ആര് അംബേദ്ക്കറിന്റെ 125-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഭരണഘടനാദിന സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്.
ഭരണഘടനാ ശില്‍പ്പി അംബേദ്ക്കറെ എക്കാലത്തും പിന്തുണച്ചത് കോണ്‍ഗ്രസാണെന്നും ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതെപ്പറ്റി ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപിക്കെതിരെ പറഞ്ഞത് അത്യന്തം സഹിഷ്ണുതയോടെയാണ് ബിജെപി അംഗങ്ങള്‍ കേട്ടത്.
എന്നാല്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പ്രസംഗത്തിന് ശേഷം കേന്ദ്രമന്ത്രി ധാവര്‍ ചന്ദ് ഗെലോട്ട് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ബി.ആര്. അംബേദ്ക്കറോട് ചെയ്ത വിവേചനങ്ങള്‍ അക്കമിട്ട് നിരത്തി. അംബേദ്ക്കറെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചതും കോണ്‍ഗ്രസ് വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ധാവര്‍ചന്ദ് ഗെലോട്ട് സഭയെ ഓര്‍മ്മിപ്പിച്ചു. അന്ന് അംബേദ്ക്കറുടെ പോളിംഗ് ഏജന്റ് ആര്‍എസ്എസ് പ്രചാരക് ആയിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ആയിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അംബേദ്ക്കര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തതും ബിജെപിയാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച മുതല്‍ പതിവു നടപടിക്രമങ്ങള്‍ സഭയില്‍ ആരംഭിക്കുമ്പോള്‍ ചരക്കുസേവന നികുതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമാകും. ബഹുഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും ഇതിനകം തന്നെ ബില്ലിനെ അനുകൂലിച്ചതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നിലപാടുകളില്‍ നിന്നും പിന്നോട്ടു പോയേക്കുമെന്നാണ് സൂചന. ജെഡിയു, എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്ക് പുറമേ ഇന്നലെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. ചരക്കുസേവന നികുതി ഏകീകരണമില്ലാതെ ഇനി രാജ്യത്തിന് മുന്നോട്ടുപോകാനാവില്ലെന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
അസഹിഷ്ണുതാ വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തിങ്കളാഴ്ച ഇരുസഭകളിലും തുടക്കമാകും. കോണ്‍ഗ്രസ്, സിപിഎം തുടങ്ങി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യോത്തരവേളയും ശൂന്യവേളയും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിനാല്‍ സഭാസമ്മേളനം വരും ദിവസങ്ങളില്‍ സംഘര്ഷഭരിതമായേക്കും. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: