കൊല്ലം: കൊട്ടാരതുല്യമായ വേദിയില്‍ പ്രമുഖ വ്യവസായി രവിപിളളയുടെ മകള്‍ ഡോ. ആരതിക്ക് വിവാഹം. ആശ്രാമം മൈതാനിയില്‍ അഞ്ച് മണിക്കൂറിലധികം നീണ്ടു വിവാഹം.
കൂറ്റന്‍ ആഡംബരപന്തലിനും വിവാഹചടങ്ങുകള്‍ക്കും പതിനായിരങ്ങളാണ് സാക്ഷ്യം വഹിക്കാനെത്തിയത്. മുല്ലപ്പൂവില്‍ തീര്‍ത്ത ഗജവീരന്മാരും കൊത്തുപണികളാല്‍ തീര്‍ത്ത ചുവരുകളും അത്ഭുതം പകര്‍ന്നു.
ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ പ്രകാശപൂരിതമായി നിന്ന വിവാഹവേദിയില്‍ ഗായിക ഗായത്രിയുടെ ഭജന്സോടുകൂടിയാണ് ചടങ്ങുകള്‍ക്ക് ദീപം തെളിഞ്ഞത്. വേദിയുടെ മദ്ധ്യഭാഗത്ത് ഒരു വലിയ താമരവിരിഞ്ഞപ്പോള്‍ അതില്‍ നൃത്തച്ചുവടുകളുമായി മഞ്ജുവാര്യര്‍. പിന്നാലെ ശോഭന സീതാകല്യാണത്തിന് ചുവട് വച്ചു. കേരളത്തിന്റെ സമസ്ത കലകളും നാടന്രൂപങ്ങളും വേദിയില്‍ നിറഞ്ഞു. കുതിരവണ്ടിയില്‍ വരന് ഡോ.ആദിത്യവിഷ്ണു രാജകീയമായി വന്നു. അകമ്പടിയായി കൃഷ്ണവേഷങ്ങള്‍. വരന് കതിര്മണ്പത്തിന് അടുത്തെത്തിയപ്പോള്‍ അതുവരെ താമരയായി വിരിഞ്ഞുനിന്ന വേദി മുകളിലേക്ക് ഉയര്‍ന്നു. താഴെ കതിര്‍മണ്ഡപം തെളിഞ്ഞു. അവിടേക്ക് രവിപിള്ള മകള്‍ ആരതിയെ ആനയിച്ചു. പിന്നെ ശുഭമുഹൂര്‍ത്തത്തില്‍ ആരതിക്ക് വരന് മാല ചാര്‍ത്തി.
യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി.സീതാരാമന്, ബഹറിനിലെ പ്രസിഡന്റ് ഷെയ്ഖ് ഖാലിഫ ബി, ദെയിജ് അള് ഖാലിഫ, ഖത്തര്‍ രാജകുടുംബാംഗം ഷെയ്ഖ് ഹമാദ് ബിന്‍ ഖാലിദ് ഹാള്‍ താനി, സൗദിയിലെ രാജകുടുംബാംഗം ഡോ. ഇസാം അബ്ദുളള, ലബനീസ് അംബാസിഡര്‍ മൈക്കിള്‍ ഇല് ഖൗറിതുടങ്ങി 35 രാജ്യങ്ങളില്‍ നിന്നുളള 280 വിഐപികള്‍ പങ്കെടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, ബിജെപി നേതാക്കളായ സി.കെ. പദ്മനാഭന്, പി.കെ.കൃഷ്ണദാസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് അരുണ്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: