ന്യൂദല്‍ഹി: ഭരണഘടനയുടെ 42-ാം ഭേദഗതിയായി കൊണ്ടുവന്ന മതേതരത്വമെന്ന വാക്ക് രാജ്യത്ത് ഏറെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവുമധികം ദുരുപയോഗം ചെയ്ത വാക്കാണതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. ഭാരത സംസ്ക്കാരത്തില്‍ മതാതീത ചിന്തകള്‍ ഉള്ക്കൊണ്ടിട്ടുള്ളതിനാലാണ് ഡോ. ബി.ആര്. അംബേദ്ക്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വമെന്ന വാക്ക് എഴുതാതിരുന്നത്. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് രാജ്നാഥ്സിങ് വ്യക്തമാക്കി. ഭരണഘടനാ ശില്പി അംബേദ്ക്കറുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ ആഘോഷപരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ 1976ല്‍ അടിയന്തിരാവസ്ഥക്കാലത്ത് കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഇടംപിടിക്കുന്നത്. ആ വാക്കുകളോട് യാതൊരു തരത്തിലുമുള്ള എതിര്‍പ്പുകളില്ല. എന്നാല്‍ ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇത്തരം വാക്കുകള്‍ ആമുഖത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അംബേദ്ക്കര്‍ ആലോചിച്ചിരുന്നില്ല. സമത്വം,മതേതരത്വം എന്നീ വാക്കുകള്‍ ഭാരത സംസ്ക്കാരത്തില്‍ അന്തര്‍ലീനമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു, രാജ്നാഥ്സിങ് പറഞ്ഞു.
സെക്യൂലറിസം എന്ന വാക്കിന്റെ നിര്‍വചനം മതനിരപേക്ഷത എന്നതിന് പകരം മാര്ഗനിരപേക്ഷത എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നും രാജ്നാഥ്്സിങ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്ത വാക്കാണ് മതനിരപേക്ഷത. ഇതിന് അവസാനം കണ്ടേ മതിയാകൂ. മതനിരപേക്ഷതയെന്ന വാക്കിന്റെ അനിയന്ത്രിതമായ ഉപയോഗം സമൂഹത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. കേന്ദ്രആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യപരമായും രാഷ്ട്രീയപരമായും സംവരണമെന്നത് അനിവാര്യമാണ്. സംവരണം ഉറപ്പുവരുത്തുന്നത് ഭരണഘടനയാണ്. ജാതിമത വര്ണ്ണവര്ഗ്ഗങ്ങള്ക്ക് അതീതമായി എല്ലാ ഭാരത പൗരന്മാരുടേയും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും രാജ്നാഥ്സിങ് വ്യക്തമാക്കി.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചപ്പോള്‍ അംബേദ്ക്കര്‍ അവയ്ക്കിടയിലെ ബന്ധം ഭരണഘടനയിലൂടെ സുദൃഢമാക്കി. ജവഹര്ലാല്നെഹ്രു എന്ന ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം സാധ്യമായത്, രാജ്നാഥ്സിങ് അനുസ്മരിച്ചു. അംബേദ്ക്കറിന്റെ തത്വജ്ഞാനത്തെ അടിസ്ഥാനമാക്കി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളാണ് ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്, ബേഠീ ബച്ചാവോ ബേഠീ പഠാവോ തുടങ്ങിയവയെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
ഇന്നും തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകിട്ട് 5മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം നടക്കും. ഭരണഘടനാ ദിനം സംബന്ധിച്ച പ്രമേയം ഇരുസഭകളും ഇന്ന് പാസാക്കും.
‘അപമാനം നേരിട്ടിട്ടും
അംബേദ്ക്കര്‍ രാജ്യം ഉപേക്ഷിച്ചില്ല’
ന്യൂദല്‍ഹി: നിരവധി അപമാനങ്ങളും വിവേചനങ്ങളും സഹിക്കേണ്ടിവന്നിട്ടും രാജ്യം വിടുന്നതിനെപ്പറ്റി ഡോ. ബി.ആര്. അംബേദ്ക്കര്‍ ആലോചിച്ചില്ലെന്ന് രാജ്നാഥ്സിങ്. നടന് അമീര്ഖാന് നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പരോക്ഷ മറുപടി നല്‍കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി.
രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി
പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രകോപനപരമായ പരാമര്‍ശം. ഭരണഘടനയെ തൊട്ടാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്നാണ് ഖാര്‍ഗെ ഭീഷണി മുഴക്കിയത്. ഇത് ശബ്ദകോലാഹലത്തിന് ഇടയാക്കിയതോടെ സ്പീക്കര്‍ ഈ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: