കോഴിക്കോട്: ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളും രക്ഷിക്കാനിറങ്ങിയ ഓട്ടോ െ്രെഡവറും ശ്വസംമുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കരാര്‍ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായുള്ള ശ്രീരാം ഇപിസി കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ തമിഴ്നാട് ട്രിച്ചി ജില്ലയിലെ തുറയൂര്‍ സൗത്ത്കാര സ്ട്രീറ്റ് 75-ാം നമ്പര്‍ വീട്ടില്‍ ശെല്വകുമാര്(55), അസിസ്റ്റന്റ് എഞ്ചിനീയര്‍ ആന്ധ്രാപ്രദേശ് കടപ്പ ജില്ലയിലെ മൈലാംവറം ബക്കരപ്പേട്ട് 4/13 നമ്പര്‍ വീട്ടില്‍ രഘുനാഥ റെഡ്ഡി(31), സേഫ്റ്റി ഓഫിസറായ തൃശൂര്‍ നെല്ലിക്കുന്ന് ഈസ്റ്റ് ഫോര്‍ട്ട് ചെറയത്ത് വീട്ടില്‍ ലോലക് ആന്റണി(29) എന്നിവരാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് ശേഷം മൂന്ന് പ്രതികളെയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്)യില്‍ ഹാജരാക്കി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കരാര്‍ പ്രവൃത്തിയുടെയും തൊഴിലാളികളുടെ സുരക്ഷയുടെയും ചുമതലയുള്ളവരെന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ശ്രീരാം ഇപിസി കമ്പനിയുടെ ഭാരവാഹികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തിയെന്ന് ബോധ്യമായാല്‍ അവരെ കൂടി പ്രതിചേര്‍ക്കുമെന്നും കസബ സിഐ ഇ. സുനില്‍കുമാര്‍ അറിയിച്ചു. പ്രവൃത്തിയുടെ കരാര്‍ വിഭജിച്ച് മറ്റേതെങ്കിലും കമ്പനിയ്ക്ക് ഉപകരാറായി നല്‍കിയില്ലെന്നും ശ്രീരാം കമ്പനിയുടെ തന്നെ ഉദ്യോഗസ്ഥരാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയതെന്നും സിഐ വ്യക്തമാക്കി.
മാന്‍ഹോള്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട തൊഴില്‍വകുപ്പിന്റെ നിബന്ധനകള്‍ ലംഘിച്ചതിനും തൊഴിലാളികള്‍ക്ക് വേണ്ട രക്ഷാഉപകരണങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്വം പാലിക്കാത്തതിനുമാണ് കമ്പനി അധികൃതര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് കസബ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: