ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഇതിന്റെ ആദ്യപടിയായി ഡയറക്ട്രേറ്റ് വീര്ഭദ്രസിംഗിന് നോട്ടീസ് അയച്ചു.
അടുത്തയാഴ്ച ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് സൂചന.ഇതിന് ശേഷം അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സൂചന നല്കി.
സെപ്റ്റംബറില്‍ സിബിഐ നല്കിയ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം വീരഭദ്ര സിംഗിനെതിരേ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. 2009-11 കാലയളവില്‍ കേന്ദ്രമന്ത്രിയായിരിക്കെ കുടുംബാംഗങ്ങളുടെ പേരില്‍ 6.1 കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
അഴിമതി നിരോധന നിയമപ്രകാരം സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ വീര്ഭദ്രസിംഗിന്റെയും ഭാര്യ പ്രതിഭ സിംഗിന്റെയും എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്, സഹോദരന് സി.എല്‍ ചൗഹാന് എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. മന്ത്രിയായിരിക്കെ സ്വന്തം പേരിലും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലും വീര്‍ഭദ്രസിംഗ് 6.1 കോടി രൂപ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
സിംഗിന് കൃഷിഭൂമിയില്‍ നിന്ന് ലഭിച്ച വരുമാനമാണ് ഇതെന്നായിരുന്നു എല്‍ഐസി ഏജന്റായ ആനന്ദ് ചൗഹാന് വ്യക്തമാക്കിയിരുന്നത്. ഈ വാദം സാധൂകരിക്കാനായി കൃഷിയില്‍ നിന്നുളള വരുമാനമാണെന്ന് തെളിയിക്കാന്‍ സിംഗ് 2012 ല്‍ റിവൈസ്ഡ് ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
ഷിംലയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസ് ആണ് കേസ് കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: