പത്തനാപുരം: പുന്നല കറവൂര്‍ മേഖലയിലെ കനാല്‍ റോഡുകള്‍ തകര്‍ച്ചയിലായിട്ടും ഗതാഗതയോഗ്യമാക്കുവാന്‍ നടപടികളില്ലാത്തത് മലയോരവാസികളെ വലക്കുന്നു. റോഡുകളുടെ ഇരുവശങ്ങളിലും കാടുകയറി ഇഴജന്തുക്കളുടെ താവളമായതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
കറവൂര്‍, വാലുതുണ്ട്, പടയണിപ്പാറ, പുന്നല, ചെമ്പ്രാമണ്‍, തച്ചക്കോട് പ്രദേശങ്ങളില്‍ കാല്‍നടപോലും പറ്റാത്തവിധം റോഡ് തകര്‍ന്നുകിടക്കുകയാണ്. മെറ്റലും ടാറിങും ഇളകി വന്‍കുഴികളായി കിടക്കുകയാണ്. മലയോരത്തെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് നാട്ടുകാരുടെ ശാപമായിരിക്കുന്നത്. കാടും പടലും മുള്ളും വളര്‍ന്നുകിടക്കുന്നതിനാല്‍ ഒരു ചെറിയ വാഹനം വന്നാല്‍ പോലും വശത്തേക്ക് ഒഴിയാന്‍ പറ്റാത്ത അവസ്ഥയാണ്.
കാട് മൂടി കിടക്കുന്നത് മൂലം വിഷ പാമ്പുകളുടെ താവളമായിരിക്കുകയാണിവിടം. റോഡ് വശങ്ങളില് തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ സന്ധ്യയാകുന്നതോടെ യാത്ര ദുഷ്കരമാണ്. മഴക്കാലം കൂടിയായതോടെ ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ എടുക്കാത്തത് പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: