വീരന്മാരായ ഖരദൂഷണന്മാരും പതിന്നാലായിരം രാക്ഷസപ്പടയും രാമനാല്‍ കൊല്ലപ്പെട്ടിട്ടും ശൂര്‍പ്പണഖയുടെ കലിയടങ്ങിയില്ല. ഇനി രാവണനെക്കൂടി നശിപ്പിച്ചിട്ടേ അതു ശമിക്കുകയുള്ളൂ. സീതയെ രാമനില്‍ നിന്നകറ്റണം. രാമലക്ഷ്മണന്മാരെ രാവണനെക്കൊണ്ട് കൊല്ലിക്കണം. ഇതായി അവളുടെ ലക്ഷ്യം. തനിക്കു വഴങ്ങാത്ത പുരുഷന്റെ നേരെ പ്രതികാരബുദ്ധി ആളിക്കത്തുന്ന ഒരു പെണ്ണ് എന്തു നുണയും പറയും. എന്തു സാഹസവും കാണിക്കും. അന്നും ഇന്നും അതിനു മാറ്റമില്ല.
രാവണന് വിചാരിച്ചാല്‍ രാമന് വെറും പിണം. ഭൂമിയും സ്വര്‍ഗ്ഗവും പാതാളവും ഗന്ധര്വലോകവും നാഗലോകവും യമലോകവുമൊക്കെ വിറപ്പിച്ചു. പേരുകേട്ടാല്‍ മതി ലോകം നടുങ്ങുന്ന വീരാധിവീരനാണ് എന്റെ അണ്ണന്. രാമന് ഒരു തലയെങ്കില്‍ അണ്ണന് തലപത്താണ്. കൈ ഇരുപതുമാണ്. ശൂര്‍പ്പണഖയോടു കളിച്ചാല്‍ ഫലമെങ്ങനെയിരിക്കും എന്നു കാട്ടിത്തരാം. ഇനി രാവണനെ എന്തുപറഞ്ഞാണ് ഇളക്കേണ്ടത്? അവള്‍ക്കറിയാം രാവണന്റെ ദൗര്‍ബല്യം സ്ത്രീയെന്നുകേട്ടാലിളകും. ആയുധം സീത തന്നെയാകട്ടെയെന്ന് അവള് നിശ്ചയിച്ചു. നേരെ ലങ്കയിലേക്കു പറന്നു. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കൊല്ലാ!
കറുത്ത അഞ്ജന പര്‍വതം വന്നുവീഴുന്നതുപോലെയാണ് ശൂര്‍പ്പണഖ രാവണസന്നിധിയില്‍ വന്നുവീണത്.
സാക്ഷാലഞ്ജനശൈലം പോലെ ശൂര്‍പ്പണഖയും
രാക്ഷസരാജന് മുമ്പില്‍ വീണുടന്‍ മുറയിട്ടാള്‍
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ദഗിനിയോടവനുമുരചെയ്താന്
”ഹേ വത്സേ, എന്താണിത്? നിനക്കീ വൈരൂപ്യം വരാന്‍ കാരണമെന്ത്? എന്നോടു പരമാര്‍ത്ഥം പറയുക. ഇന്ദ്രനോ യമനോ വരുണനോ കുബേരനോ ആരായാലും നിന്നോടു ദുഷ്കൃതം ചെയ്തവനെ ഞാന്‍ നശിപ്പിക്കുന്നുണ്ട്. സത്യം എന്നോടു പറയൂ”
ഇതുകേട്ട് ആശ്വസത്തോടെ ശൂര്‍പ്പണഖ പറയാന്‍ തുടങ്ങി. ആദ്യം രാവണന്റെ ശൗര്യം വര്‍ദ്ധിപ്പിക്കാന്‍ കുറെ ശകാരിക്കുന്നു. സങ്കടവും രോഷവും നിറഞ്ഞ സ്വരത്തില്‍ അവള് പറഞ്ഞു. ”നീ മഹാമൂഢനാണ്. മദം പൂണ്ടവന്, മദ്യപാനി, സ്ത്രീജിതന്, ഏറ്റവും ശാഠ്യക്കാരന്. നിനക്കെന്തറിയാം? നിന്നെ വെറുതെയെന്തിനാണ് രാജാവെന്നു പറയുന്നത്? നിനക്കു ചാരക്കണ്ണുകളുമില്ല. വിചാരവുമില്ല. എപ്പോഴും മദ്യവും കഴിച്ച് പെണ്ണുങ്ങളെയും സേവിച്ച് കിടന്നോ. സഹോദരങ്ങളായ ഖരദൂഷണത്രിശ്ശിരാക്കളും പതിന്നാലായിരം രാക്ഷസന്മാരും അരയാമം കൊണ്ട് മുടിഞ്ഞത് നീയറിഞ്ഞോ? അവരെയെല്ലാത്തിനേരും അരപ്രഹരം കൊണ്ട് രാമന് ബാണഗണം പൊഴിച്ച് നശിപ്പിച്ചു. കഷ്ടം!”
ഇതുകേട്ട് രാവണന് ചോദിച്ചു.”ആരാണീ രാമന്? അവന് ഇവരെയൊക്കെ കൊല്ലാന്‍ കാരണമെന്ത്? അവനെ ഞാനുടനെ കാലപുരിക്ക് അയക്കുന്നുണ്ട്. ” തന്റെ സൂത്രം ഫലിച്ചുതുടങ്ങി. സത്യം പറയാന്‍ പറ്റില്ലല്ലോ. അല്പം തന്മയത്ത്വത്തോടെ വേണം കഥപറയാന്‍. ”ഞാന്‍ ഒരുദിവസം ജനസ്ഥാനത്തിനടുത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഗൗതമി നദിയുടെ തീരത്തെത്തി. അവിടെ പഞ്ചവടിയില്‍ ഒരാശ്രമം കണ്ടു. അങ്ങോട്ടു കയറിച്ചെന്നപ്പോള്‍ ജഗദാശ്രയഭൂതനായി ജടാവല്ക്കങ്ങളും ചാപബാണങ്ങളും ധരിച്ച് തേജോമയനായ ഒരു മനുഷ്യനെ കണ്ടു. താപസവേഷധാരിയായ അയാളുടെ പേര് രാമന് എന്നാണെന്ന് എന്നോടുപറഞ്ഞു. അടുത്ത് ഭാര്യ സീതയും ലക്ഷ്മണനെന്ന അനുജനും ഉണ്ടായിരുന്നു. ഹൊ ആ സീത എത്ര മനോഹരിയാണ്! ഈ ലോകത്തില്‍ അവളെപ്പോലൊരു ലോകസുന്ദരിയെ വേറെ ഒരിടത്തും കാണുകയില്ല. കേള്‍ക്കാനുമുണ്ടാകില്ല. ദേവ, ഗന്ധര്‍വ, അപ്സര, നാഗ, മാനുഷ വംശങ്ങളിലൊന്നും ഇതുപോലൊരു സുന്ദരി ജനിച്ചിട്ടില്ലയെന്നു തീര്‍ച്ചയാണ്. ലക്ഷ്മിയും ഗൗരിയും സരസ്വതിയും അവളെക്കണ്ടാല്‍ നാണിച്ചു ദൂരെപ്പോയൊളിക്കും. കാമദേവന്റെയും ദേവതയാണവള്‍.”
ഇത്രയും പറഞ്ഞിട്ട് ശൂര്പ്പണഖയൊന്നു നിറുത്തി. രാവണന്റെ പ്രതികരണമറിയണമല്ലോ. രാവണന്റെ മുഖത്ത് കൗതുകത്തിന്റെയും ആകാംക്ഷയുടെയും പ്രകാരം പടരുന്നത് ശൂര്‍പ്പണഖ മനസ്സിലാക്കി. അവള് തുടര്‍ന്നു.
”അവളുടെ ഭര്ത്താവായിത്തീരുന്നവനാണ് യഥാര്‍ത്ഥ ലോകചക്രവര്‍ത്തി. അവള് നിനക്കു യോജിച്ച ഭാര്യയായിരിക്കും. ആ സീതയെ പിടിച്ചുകൊണ്ടുവന്ന് നിനക്കു തരാന്‍ ഞാന്‍ തീരുമാനിച്ചു. അതിനുശ്രമിച്ചപ്പോള് രാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണന് വാളൂരി എന്റെ കാതും മൂക്കുമെല്ലാം വെട്ടിമുറിച്ചിട്ടു. ഞാന്‍ ചെന്ന് ഈ വിവരം ഖരദൂഷണന്മാരോടു പറഞ്ഞു. ഖരന് രാമനെ കൊല്ലാന്‍ പതിന്നാലുപേരെ എന്റെ കൂടെ വിട്ടു. അവരെയെല്ലാം ഞൊടിയിടെ രാമന് വധിച്ചു. പിന്നെ ഖരനും ദൂഷണനും, ത്രിശിരസും പതിന്നാലായിരം രാക്ഷസപ്പടയുമായിച്ചെന്ന് രാമനോടു യുദ്ധം ചെയ്തു. രാമന് ഒറ്റക്കുനിന്ന് യുദ്ധം ചെയ്ത് എല്ലാവരേയും അരയാമംകൊണ്ട് കൊന്നുകളഞ്ഞു. ആ രാമന്റെ വിക്രമം അത്ഭുതകരമാണ്. അവന് പിണങ്ങിയാല്‍ ഈ വിശ്വം മുഴുവന്‍ ക്ഷണനേരംകൊണ്ട് ഭസ്മമാക്കും.”
അരനിമിഷംകൊണ്ട് ലോകം ഭസ്മമാക്കാന്‍ കഴിവുള്ള രാമനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ രാവണന്റെ വീര്യം ഉണരുമെന്ന് അവള്‍ക്കറിയാം. സീതയുടെ കാര്യം ഒന്നുകൂടിപ്പറഞ്ഞ് രാവണനെ ഇളക്കാമെന്നും അവള് ചിന്തിച്ചു. ”ആ പരമസുന്ദരി നിന്റെ ഭാര്യയായിത്തീര്ന്നാല് നിന്റെ ജന്മം സഫലമായി. അവളെ കൊണ്ടുവരാന്‍വേണ്ടി നീയിപ്പോള്‍ തന്നെ പരിശ്രമിക്കണം. അവള് നിന്റെ മടിത്തട്ടിലിരുന്നാല്‍ നീ ലോകത്തിലെ ഏറ്റവും വലിയ പരാക്രമിയാകും. ഒരുകാര്യംകൂടി ഞാന്‍ പറയാം. രാമനോട് നീ നേരിട്ട് എതിര്‍ക്കാന്‍ പോകണ്ട നിനക്കതിനുള്ള ശക്തിയില്ല.
പരമശിവനുപോലും രാമനോട് നേരിടാനുള്ള ശക്തിപോര. ഏതെങ്കിലും മായാപ്രയോഗം കൊണ്ട് ആ ബാലകന്മാരെ മോഹിപ്പിച്ച് അകറ്റി സീതയെ തട്ടിക്കൊണ്ടുവന്നാല്‍ മതി.”
ശൂര്‍പ്പണഖയെ അനുനയിപ്പിച്ച് സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിച്ച് അന്തഃപുരത്തിലേക്കു പറഞ്ഞുവിട്ടിട്ട് രാവണന് ഉറങ്ങാന്‍ പോയി. എന്നാല്‍ രാമനെക്കുറിച്ചു ചിന്തിച്ച് രാവണന് അന്നുറക്കമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: