ബറേലി: അസഹിഷ്ണുതയുടെ പേരില്‍ ഭാരതത്തില്‍ വിവാദം പുകയുമ്പോള്‍ 15 ഹിന്ദു യുവാക്കള്‍ക്കായി പണപ്പിരിവ് നടത്തി ഉത്തര്‍പ്രദേശ് ബറേലി സ്വദേശികളായ മുസ്ലിം സമുദായക്കാര്‍ മാതൃകയാകുന്നു. വിവിധ പെറ്റി കേസുകളില്‍ അറസ്റ്റിലായി പിഴയടക്കാനില്ലാതെ ജയിലില്‍ കഴിഞ്ഞിരുന്ന 15 പേര്‍ക്കായി ഒരുപറ്റം മുസ്ലിം യുവാക്കള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 50000 രൂപയോളം പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയാണ് ഹിന്ദു യുവാക്കളെ ജയിലില്‍ നിന്നും മോചിപ്പിച്ചത്.
ആറുമാസം മുതല്‍ 10 കൊല്ലം വരെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവരില്‍ ഭൂരിഭാഗം ആളുകളും പിഴയൊടുക്കാന്‍ പണമില്ലാതെ ജയില്‍ വാസം അനുഭവിച്ചു വരുന്നവരായിരുന്നെന്ന് ബറേലി ജില്ലാ ജയില്‍ സൂപ്രണ്ട് ബി. ആര്. മുരയ്യ പറഞ്ഞു. ജയില്‍ മോചിതരായ ഇവര്‍ക്കായി വമ്പിച്ച സ്വീകരണവും മുസ്ലിം യുവാക്കള്‍ ഒരുക്കിയിരുന്നു.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തെന്ന കുറ്റത്തില്‍ അറസ്റ്റിലായ നന്ദ് കിഷോര്‍ എന്നയാള്‍ക്ക് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനുള്ള പണവും വിശാലമനസ്കരായ മുസ്ലിം യുവാക്കള്‍ നല്കി. 1000 രൂപ പിഴ അടയ്ക്കാനില്ലാത്തതിനാലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്. ജയില്‍ മോചിതരായ ഹിന്ദുയുവാക്കളുടെ സന്തോഷം കണ്ടുനില്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.
തങ്ങളെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്താല്‍ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് പണപ്പിരിവിന് നേതൃത്വം നല്കിയ ഖുറേഷി പറഞ്ഞു. ഭാരതത്തില്‍ ആര് താമസിക്കണമെന്നും ആരാണ് രാജ്യം ഉപേക്ഷിക്കേണ്ടതെന്നുമുള്ള വാഗ്വാദങ്ങള്‍ നടന്നുകൊണ്ടിരിക്കേ ഈ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: