ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ഹരിതവിപ്ലവം വൃഷ്ടിപ്രദേശത്ത് പരാജയമായിരുന്നെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്. രാജ്യത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെ 60 ശതമാനവും പ്രദാനം ചെയ്യുന്നത് വൃഷ്ടിപ്രദേശമാണെന്നും അതിനാല്‍ രണ്ടാം ഹരിത വിപ്ലവത്തിനായി കിഴക്കന്‍ മേഖല തെരഞ്ഞെടുത്തിട്ടുണ്ടെന്നും രാധാമോഹന്‍സിങ് പറഞ്ഞു.
സമ്പന്നമായ ജലലഭ്യതയുള്ള കിഴക്കന്‍ മേഖലയിലാണ് രണ്ടാം ഹരിതവിപ്ലവം നടപ്പാക്കുകയെന്ന് ഹരിതവിപ്ലവത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളില്‍ രാജ്യത്തിന് സ്വയംപര്യാപ്ത കൈവരിക്കാന്‍ സാധിച്ചത് ഹരിതവിപ്ലവം മൂലമാണ്. അരിയുടേയും ഗോതമ്പിന്റെയും ഉല്പാദനം കുതിച്ചുചാടിയത് 1960കളിലാണ്. എന്നാല്‍ അതിന് കാരണമായ ഹരിതവിപ്ലവത്തിന്റെ പ്രയോജനം അതിവൃഷ്ടി പ്രദേശത്ത് ലഭിച്ചില്ല, രാധാമോഹന്‍സിങ് പറഞ്ഞു.
1960കളില്‍ 82 മില്യന്‍ ടണ്ണായിരുന്ന രാജ്യത്തിന്റെ ഭക്ഷ്യധാന്യ ഉല്പാദനം 2013-14ല്‍ 262 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. 34 മില്യണ്‍ ടണ്ണില്‍ നിന്നും നൂറു മില്യണ്‍ ടണ്ണായി അരിയുല്പാദനം കുതിച്ചുചാടി. 11 മില്യണ്‍ ടണ്ണില്‍ നിന്നും 90 മില്യണ്‍ ടണ്ണായി ഗോതമ്പിന്റെ ഉല്പാദനവും വര്‍ദ്ധിച്ചു.
കര്‍ഷകരുടെ വരുമാനവര്‍ദ്ധനവും ഭക്ഷ്യോല്പന്ന വര്‍ദ്ധനവും രാജ്യത്തെ കാര്‍ഷികമേഖലയുടെ മാറ്റത്തിന് തുടക്കമിടുന്നു. പയറുവര്‍ഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്ത കൈവരിക്കുന്നതിനായി കൂടുതല്‍ മികച്ച വിത്തുല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കണം, കേന്ദ്രമന്ത്രി ശാസ്ത്രജ്ഞരോടായി പറഞ്ഞു. പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നും ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്. സ്വാമിനാഥന് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് രാധാമോഹന്‍സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: