തിരുവനന്തപുരം: സുവിശേഷകനായ ചീഫ് സെക്രട്ടറി ജിജി തോംസണെ പുറത്താക്കണമെന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി. സുധാകരന് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പാലായിലെ പാതിരിമാരുടെ സുവിശേഷകനായി മാറിയിരിക്കുകയാണ്. പദവിയുടെ അന്തസ്സത്ത കാത്തുസൂക്ഷിച്ച് മതനിരപേക്ഷതയോടെ പ്രവര്‍ത്തിക്കേണ്ട ആളായിരിക്കണം ചീഫ് സെക്രട്ടറി. എന്നാല്‍ പദവിയുടെ മഹത്ത്വം മറന്ന് മതപരിവര്‍ത്തനവും മതപ്രചാരവും നടത്തുന്ന തലത്തിലേക്ക് ചീഫ് സെക്രട്ടറി അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തകര്‍ത്ത് ക്ഷേത്ര നഗരിയായ അനന്തപുരിയെ ക്രൈസ്തവവത്കരിച്ച് മാര്‍ സ്ലീവപുരമാക്കാന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ ഗൂഢതന്ത്രമാണ് ഓപ്പറേഷന് അനന്ത. നഗരത്തിലെ ക്ഷേത്രങ്ങള്‍ തച്ചു തകര്‍ത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകത്തെ നശിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കാനെന്ന വ്യാജേന മാലിന്യങ്ങള്‍ രഹസ്യതുരങ്കമായ തെക്കനംകര കനാല്‍ വഴി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒഴുക്കിവിടാനാണ് ഓപ്പറേഷന് അനന്ത ആവിഷ്കരിച്ചത്. ആമയിഴഞ്ചാന്‍ തോടിനെ മാലിന്യമുക്തമാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഉള്ളൂ. അതിന് ശ്രമിക്കാതെ മനഃപൂര്‍വം വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ജിജി തോംസണ്‍ തയ്യാറായത്. അദ്ദേഹത്തിന്റെ പാലായിലെ സുവിശേഷ പ്രസംഗത്തിലൂടെ ഇക്കാര്യം പുറത്തുവന്നിരിക്കുകയാണെന്നും സുധാകരന് ആരോപിച്ചു.
മതപരിവര്ത്തകനായ ജിജി തോംസണെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തര നടപടി സ്വീകരിക്കണം. ജിജി തോംസണ്‍ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തീരാ കളങ്കമാണ്. ക്ഷേത്രധ്വംസകനായ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രവിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചീഫ് സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കില്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: