ശബരിമല: ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിരുദ്ധ നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ശബരിമലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തുറന്നസമീപനമാണുള്ളത്. ഇക്കാര്യത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. ഇതിനായി മുഖ്യമന്ത്രയുടെ ഇടപെടല്‍ ഉണ്ടാവാതെ പോകുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെ തുരങ്കംവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയും സ്വദേശി ദര്ശന് പദ്ധതിയും ശബരിമലയ്ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ്. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയാണ്. ശബരിമല വികസനത്തിന് കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളോട് അനുകൂലമായ വികസന നിലപാടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുള്ള ശീതസമരമാണ് ശബരിമലയുടെ വികസനത്തിന് വിഘാതമാകുന്നത്. വകുപ്പുകളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി ഉറക്കം നടിക്കുകയാണ്. കേന്ദ്രപരിസ്ഥിതി വകുപ്പുമായി വനഭൂമി സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ ബിജെപി അംഗീകരിക്കുന്നതുകൊണ്ടാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ക്ക് കേന്ദസര്‍ക്കാര്‍ വിലനല്കുന്നത്.
ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിനിധി വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സര്‍ക്കാരിനായില്ല.ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നടത്തിപ്പില്‍ വന്‍ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇവിടെയും വകുപ്പുകളുടെ ഏകീകരണമില്ലായ്മ പരാജയത്തിന് കാരണമായി. ഉന്നതാധികാര സമിതി അധികാരമില്ലാത്ത സമിതിയായി പരിണമിച്ചു.
പ്രത്യേക ജഡ്ജിയും ഓംബുഡ്സ്മാനും ഉന്നതാധികാര യോഗങ്ങളില്‍ പങ്കെടുക്കാറില്ലാത്തത് ഈ സമിതിയുടെ ഗൗരവം നഷ്ടപ്പെടുത്തി. മാസ്റ്റര്‍ പ്ലാനിന്റെ അപര്യാപ്തത പരിഹരിച്ച് ഭക്തജന നിര്‍ദ്ദേങ്ങള്‍ അടങ്ങിയ രൂപരേഖ ബിജെപി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി 14, 15 തീയതികളില്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ രൂപരേഖ കൈമാറുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: