കൊല്‍ക്കത്ത: സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ അത്ലറ്റികൊ ഡി കൊല്‍ക്കത്ത സെമിയിലേക്ക്. ഇന്നലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ പൂനെ സിറ്റി എഫ്സിയെയാണ് കൊല്‍ക്കത്ത ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയിലേക്ക് കുതിച്ചത്. 9, 47, 83 മിനിറ്റുകളിലായിരുന്നു കനേഡിയന്‍ താരത്തിന്റെ ഹാട്രിക്ക്. ടൂര്‍ണമെന്റില്‍ ഹ്യൂമിന്റെ രണ്ടാം ഹാട്രിക്കാണിത്. നാലാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ ഡീന്‍ ലെകിക്ക് ഇഞ്ചുറി സമയത്ത് നേടി.
വിജയത്തോടെ 13 കളികളില്‍ നിന്ന് 23 പോയിന്റുമായാണ് അത്ലറ്റികോ കൊല്‍ക്കത്ത അവസാന നാലിലേക്ക് കുതിച്ചത്. 86-ാം മിനിറ്റില്‍ അഡ്രിയാന്‍ മുട്ടു പൂനെ സിറ്റിയുടെ ആശ്വാസഗോള്‍ നേടി.
ഏക മാറ്റവുമായാണ് അന്റോണിയോ ഹെബ്ബാസ് ഇന്നലെ അത്ലറ്റികോ കൊല്‍ക്കത്തയെ കളത്തിലിറക്കിയത്. മുഹമ്മദ് റഫീഖിന് പകരം അരാട്ട ഇസുമി എത്തി. അതേസമയം ഡേവിഡ് പ്ലാറ്റ് ആറ് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. റോജര്‍ ജോണ്സണ്, ഗോവിന് സിങ്, ഗുര്‍മാംഗി സിങ്, സുശാന്ത് മാത്യു, കാലു ഉച്ചെ, വെര്‍ഹോക്ക് വെസ്ലി എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ധര്‍മ്മരാജ് രാവണന്, മനീഷ് മയ്ത്താനി, ജെയിംസ് ബെയ്ലി, വിക്ടര്‍ റുയിസ്, ടുന്‍കെ സാന്‍സി, റോഡ്രിഗസ് എന്നിവര്‍ കളത്തിലെത്തി.
കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ അത്ലറ്റികോ ലീഡ് നേടി. ഗാവിലാന് പൂനെ പ്രതിരോധനിക്കാര്ക്കിടയിലൂടെ ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്തശേഷം ബോര്‍ജ ഫെര്‍ണാണ്ടസ് നല്കിയ പാസ് സ്വീകരിക്കുമ്പോള്‍ ഹ്യൂമിന് മുന്നില്‍ പൂനെ താരങ്ങള്‍ ആരുമില്ല. പന്ത് കിട്ടിയ ഹ്യൂം അതേവേഗത്തില്‍ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ പൂനെ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പൂനെ പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിവെച്ചത്.
16-ാം മിനിറ്റില്‍ ഹ്യൂം പോസ്റ്റിന് മുന്നിലേക്ക് നല്കിയ ക്രോസിന് ബോര്‍ജ തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 23-ാം മിനിറ്റില്‍ സമനില ഗോള്‍ നേടുന്നതില്‍ നിന്ന് പോസ്റ്റ് പൂനെയെ വിലക്കി. ലെനി റോഡ്രിഗസും ടുന്‍കെ സാന്‍ലിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ബോക്സിന് പുറത്ത് അഡ്രിയാന്‍ മുട്ടുവിന്‍. പന്ത് കിട്ടിയ മുട്ടു പായിച്ച കനത്ത ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന അത്ലറ്റികോ ഗോളി അമരീന്ദറിനെ കീഴടക്കിയെങ്കിലും പന്ത് സൈഡ്പോസ്റ്റിലിടിച്ച് തെറിച്ചു.
28-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ബോര്‍ജ എടുത്ത ഫ്രീകിക്ക് പൂനെ പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്ത്. തൊട്ടുപിന്നാലെ അഡ്രിയാന്‍ മുട്ടുവിന്റെ ഒരു ബൈസിക്കിള്‍ കിക്കും ലക്ഷ്യം കാണാതെ പറന്നു. 36-ാം മിനിറ്റില്‍ യെന്‍ഡ്രിക് റ്യുയിസിന്റെ ഇടംകാലന്‍ ഷോട്ടും സൈഡ് പോസ്റ്റിന് പുറത്തേക്ക്. 41-ാം മിനിറ്റില്‍ അഡ്രിയാന്‍ മുട്ടു എടുത്ത ഫ്രീകിക്ക് കൊല്‍ക്കത്ത ഗോളി മുഴനീളെ പറന്ന് കുത്തിയകറ്റി. തൊട്ടുപിന്നാലെ മുട്ടുവിന്റെ മറ്റൊരു ഷോട്ടും ലക്ഷ്യം തെറ്റി പറന്നതോടെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത 1-0ന്റെ ലീഡുമായി കയറി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത ലീഡ് ഉയര്‍ത്തി. ബോര്‍ജ് എതിര് കളിക്കാരുടെ തലയ്ക്ക് മുകളിലൂടെ ബോക്സിലേക്ക് സ്കൂപ്പ് ചെയ്തുകൊടുത്ത പന്ത് ഉജ്ജ്വലമായ ഒരുഷോട്ടിലൂടെ ഇയാന്‍ ഹ്യൂം വലയിലെത്തിക്കുകയായിരുന്നു. 53-ാം മിനിറ്റില്‍ പൂനെക്ക് ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഇത്തവണയും ലക്ഷ്യം പിഴച്ചു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. എന്നാല്‍ 83-ാം മിനിറ്റില്‍ അത്ലറ്റികോ വീണ്ടും ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ സമീഗ് ദൗതി ഒരുക്കി നല്കിയ അവസരത്തില്‍ നിന്നാണ് ഇത്തവണ ഹ്യൂം നിറയൊഴിച്ചത്.
മൂന്നു മിനിറ്റിനുശേഷം പൂനെ ആശ്വാസഗോള്‍ നേടി. നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം അഡ്രിയാന്‍ മുട്ടുവായിരുന്നു ആശ്വാസഗോള്‍ സ്വന്തമാക്കിയത്. യെന്‍ഡ്രിക് റ്യുയിസിന്റെ പാസില്‍ നിന്നായിരുന്നു മുട്ടുവിന്റെ ഗോള്‍. പിന്നീട് ഇഞ്ചുറി സമയത്ത് ഇയാന്‍ ഹ്യൂം ഒരുക്കിനല്‍കിയ അവസരം മുതലെടുത്ത് ഡീന്‍ ലെകിക്കും നിറയൊഴിച്ചതോടെ പൂനെയുടെ പതനം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: