തൃശൂര്‍: മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിനെതിരെ വകുപ്പ്തല അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ.
പ്രതി നിസാമിനെ ഒറ്റക്ക് ചോദ്യം ചെയ്തതില്‍ അസ്വാഭാവികതകളില്ല. എന്നാല്‍ നിസാമുമായി അടച്ചിട്ട മുറിയില്‍ അന്വേഷണോദ്യോഗസ്ഥരെ കൂടാതെ രഹസ്യകൂടിക്കാഴ്ച നടത്തിയത് സംശയത്തിനിട നല്‍കുന്നതാണെന്നും ശരിയായ നടപടിയല്ലെന്നും ഇക്കാരണത്താല്‍ വകുപ്പ് തല അച്ചടക്കനടപടി വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി, റിപ്പോര്‍ട്ട് ഡിസംബര്‍ 14ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജേക്കബ് ജോബിന് കഌന്‍ചിറ്റ് നല്‍കിയതിന്റെ സൂചനകളുണ്ടായിരുന്നു.
ജേക്കബ് ജോബിന് കഌന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ട് കോടതിയിലത്തെിയാല്‍ അച്ചടക്കലംഘനമുണ്ടായെന്ന് കണ്ടത്തെി റിപ്പോര്‍ട്ട് നല്കിയ മുന്‍ പൊലീസ് മേധാവിയും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് ജോബിനെതിരെ നടപടിയെടുത്ത ആഭ്യന്തരവകുപ്പും പ്രതിക്കൂട്ടിലാകുമായിരുന്നു. ഇത് മനസിലാക്കി റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തുകയായിരുന്നുവെന്ന് അറിയുന്നു. തൃശൂര്‍ വിജിലന്‍സ് സി.ഐ. വിപിന്‍ദാസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്. പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് നല്കിയ ഹരജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലായിരുന്നു അന്വേഷണം . ജേക്കബ് ജോബിനെയും നിസാമിനെയും ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വിവാദ വ്യവസായി മുഹമ്മദ് നിസാം ആക്രമിച്ച കേസിലെ അന്വേഷണത്തിനിടയിലായിരുന്നു വിജിലന്‍സ് അന്വേഷണത്തിനിടയാക്കിയ സംഭവം. കമ്മിഷണറേറ്റില്‍ അടച്ചിട്ട മുറിയില്‍ അന്വേഷണോദ്യോഗസ്ഥരെ ഒഴിവാക്കി ഒരു മണിക്കൂറിലധികം നേരമായിരുന്നു ജേക്കബ് ജോബ് നിസാമുമായി സംസാരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച വിവരം പുറത്തറിഞ്ഞത്. വിവാദമുയര്‍ന്ന കേസാണെന്നിരിക്കെ കേസിലെ പ്രതിയുമായി അന്വേഷണോദ്യോഗസ്ഥരെ ഒഴിവാക്കി അടച്ചിട്ട മുറിയില്‍ സംസാരിച്ചത് സംശയങ്ങള്ക്കിടയാക്കുകയായിരുന്നു.
ഉത്തരവാദിത്വമുള്ള ഓഫീസര്‍ എന്ന നിലയില്‍ ഇത് മനസിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത കമ്മിഷണര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയതിനാണ് വകുപ്പ്തല നടപടിയാവശ്യം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തെളിവെടുപ്പുമായി ബന്ധപ്പെട്ട് ബംഗഌരു, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ പോയതിനെതിരെ ഏറെ ആക്ഷേപമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയതാണെന്നായിരുന്നു ഇക്കാര്യത്തില്‍ കമ്മീഷണറുടെ വിശദീകരണം. കൂടിക്കാഴ്ച വിവാദമുയര്‍ന്നതോടെ ജേക്കബ് ജോബിനെ പത്തനംതിട്ടയിലേക്ക് മാറ്റിയിരുന്നു.
ഐ.ജി.: ടി.ജെ. ജോസ് നടത്തിയ വകുപ്പുതല അന്വേഷണത്തിലും ജേക്കബ് ജോബ് ചട്ടലംഘനം നടത്തിയാതായി കണ്ടെത്തി. തുടര്‍ന്ന് ഫെബ്രുവരി 26ന് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 10 മാസമെത്തിയ സസ്പെന്ഷന് നടപടി ഇക്കഴിഞ്ഞ 24ന് വീണ്ടും ദീര്‍ഘിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: