തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്രയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
എസ്.എന്‍.ഡി.പി.യോഗം ഭാരവാഹികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആര്.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയെന്ന ക്വട്ടേഷന്‍ ഏറ്റെടുത്താണ് വെള്ളാപ്പള്ളി യാത്ര നയിക്കുന്നതെന്ന് സുധീരന് കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭയുടെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് കാണുന്നത്. ബിജെപിയുമായും സിപിഎമ്മുമായും കൂട്ടുകൂടാന്‍ പാടില്ലെന്ന അടിസ്ഥാന നയത്തില്‍ ഒരിടത്തും മാറ്റം വരുത്തിയിട്ടില്ല. വര്‍ഗീയ കക്ഷികളോട് ചേര്‍ന്നുവെന്ന സഭയുടെ ആരോപണം ശരിയല്ല, മറ്റ് പരാമര്‍ശങ്ങള്‍ക്ക് താന്‍ മുതിരുന്നില്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ സഭ ഉന്നയിച്ച ആരോപണങ്ങളെ വിലയിരുത്തുമെന്നും സുധീരന് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും സുധീരന് പറഞ്ഞു.
എല്ലാ ജില്ലകളിലെയും നേതാക്കന്മാരുമായി ചര്‍ച്ച നടത്തിവരികയാണ്. തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ നിയോഗിച്ച ഭാരവാഹികളുമായി ഡിസംബര്‍ രണ്ടിന് ചര്‍ച്ച നടത്തും അതിനുശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യം പരിശോധിക്കും. വിമതര്‍ക്കെതിരെ കെപിസിസി എടുത്ത നടപടി പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ഡിസിസികളുടെ നടപടി അവര്‍ക്ക് തന്നെ പുനരാലോചിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജയിച്ചത്തെിയ വിമതര്‍ക്ക് സമിതികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ അനുവദിക്കില്ലെന്നും സുധീരന് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു) വിനുണ്ടായ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റ് നടത്തിയ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. കക്ഷികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ മുന്നണിക്കകത്ത് നടക്കേണ്ടതാണെന്നും സുധീരന് പറഞ്ഞു.
ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു സുധീരന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: