മാള്‍ട്ട: ഭാരതവുമായി ഉപാധിരഹിത ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താതെ ഭാരതവുമായി ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു നേരത്തെ പാകിസ്ഥാന്റെ നിലപാട്. ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് പോയ നിലപാട് ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നിലപാട് മാറ്റം.
ഭാരതവുമായി ഉപാധിരഹിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ഷെരീഫ് സുസ്ഥിര സമാധാനത്തിനാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ഭാരതവും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി സൗഹൃദം കാത്ത് സൂക്ഷിക്കാനാണ് പാകിസ്ഥാന് ശ്രമിക്കുന്നതെന്നും ഷെരീഫ് പറഞ്ഞു.
പാക്കിസ്ഥാന്റെ കടുംപിടുത്തം മൂലം ഇരു രാജ്യങ്ങളും തമ്മില്‍ ആഗസ്റ്റ് മാസത്തില്‍ നിശ്ചയിച്ചിരുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചര്‍ച്ച ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം ശ്രീലങ്കയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഭാരതത്തോടൊപ്പം പങ്കെടുക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് ഷെരീഫ് അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: