തമ്പുരാക്കന്മാരോട് സ്വാമിജി ചോദിച്ചു. ‘എന്തുകൊണ്ടാണ് എനിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത്?”
”ജാതിയേതാണെന്ന് അറിയാത്തതിനാലാണ്.”
”ക്ഷേത്രാരാധനയ്ക്ക് ജാതി അറിയേണ്ടത് ആവശ്യമോ? ഈ തര്‍ക്കം മൂന്ന് ദിവസം നീണ്ടുനിന്നു. മൂന്നാമത്തെ ദിവസം തര്‍ക്കത്തില്‍ പരാജയപ്പെട്ട തമ്പുരാക്കന്മാര് അടുത്ത പ്രഭാതത്തില്‍ ദേവീദര്‍ശനത്തിനായി തങ്ങളോടൊപ്പം സ്വാമിജിക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാമെന്ന് സമ്മതിച്ചു.
പക്ഷേ അടുത്ത പ്രഭാതം പുലരുംമുമ്പേ സ്വാമിജി കൊടുങ്ങല്ലൂരില്‍ നിന്ന് യാത്രയായിക്കഴിഞ്ഞിരുന്നു. ഇവിടെവെച്ചാണ് സ്വാമിജി ആദ്യമായി സ്ത്രീകള്‍ ശുദ്ധമായും-സ്പഷ്ടമായും സംസ്കൃതത്തില്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് കേട്ടതത്രേ.
കൊടുങ്ങല്ലൂരില്‍നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് 1892 ഡിസംബര്‍ 3-ാം തീയതി രാവിലെ സ്വാമികള്‍ കൊച്ചി ജെട്ടിയില്‍ എത്തിച്ചേര്‍ന്നു. വിശാഖപട്ടണം കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന ഡബ്ല്യു.സി.രാമയ്യ അക്കാലത്ത് കൊച്ചി ദിവാന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമയ്യയുടെ സഹായത്താല്‍ സ്വാമിജി അമരാവതിയിലുള്ള തിരുമല ദേവസ്വം വക സ്ഥലത്ത് താമസിച്ചു. കൊച്ചിയിലെ സവാരിക്കിടയില്‍ മഹാരാജാസ് കോളേജ് സന്ദര്‍ശിക്കുകയും ലൈബ്രറിയില്‍ കുറച്ചുനേരം ചെലവഴിക്കുകയും ചെയ്തു.
രാമയ്യയുടെ വീടിന്റെ അടുത്ത് ദിവ്യനായ ഒരു സ്വാമി താമസിക്കുന്ന വിവരം സ്വാമിജി അറിഞ്ഞു. ഉടനടി അദ്ദേഹം അവിടേക്ക് പുറപ്പെട്ടു. അത് ചട്ടമ്പിസ്വാമികളായിരുന്നു. സ്വാമിജിയുടെ ആഗ്രഹപ്രകാരം ചിന്മുദ്രയുടെ തത്വം വിശദമാക്കുവാന്‍ ശ്രമിച്ചു.
ഇരുവരും സംസ്കൃതഭാഷയിലാണ് ആശയവിനിമയം നടത്തിയത്. സ്വാമിജി ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു’ എന്നവിടെ എഴുതുകയാണെന്ന് സ്വാമിജി ചട്ടമ്പിസ്വാമികളോട് പറഞ്ഞു.
സ്വാമിജി 1892 ഡിസംബര്‍ 6 നാണ് കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. 1892 ഡിസംബര്‍ 13 ന് അദ്ദേഹം തിരുവനന്തപുരത്തെത്തി. അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇളയരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രൊഫ.സുന്ദരരാമയ്യരുടെ ഭവനത്തിലാണ് സ്വാമിജി താമസിച്ചത്.
അന്ന് വൈകിട്ട് ഇരുവരും നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബ്ലിലേക്ക് പോയി. അവിടെവച്ച് മഹാരാജാസ് കോളേജിലെ രസതന്ത്രം പ്രൊഫസറായ മനോരമണീയം പി.സുന്ദരംപിള്ളയേയും കണ്ടു. താന്‍ ഹിന്ദുസമാജത്തിനു പുറത്തുള്ള ദ്രാവിഡനാണെന്നുള്ള പ്രൊഫ.സുന്ദരപിള്ളയുടെ വാദം കേട്ട് സ്വാമിജി അത്ഭുതപ്പെട്ടുവെന്നും ഇരുവരും തമ്മിലുള്ള സംവാദം ചൂടേറിയ തര്‍ക്കമായി പരിണമിക്കുകയും സുന്ദരംപിള്ളയെപ്പോലുള്ള പണ്ഡിതന്മാര് വംശീയവാദത്തിന്റെ വക്താക്കളായി തീരുന്നതില്‍ സ്വാമിജി സഹതപിക്കുകയും ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അക്കാലത്തെ ദിവാന് പേഷ്കാരായിരുന്ന രഘുനാഥറാവുവും പിന്നീട് ദിവാന് പേഷ്കാരായിത്തീര്‍ന്ന കണ്ടനാട്ട് നാരായണ മേനോനും തിരുവനന്തപുരം ക്ലബിലുണ്ടായിരുന്നു. നാരായണമേനോന് എന്തോ സംഗതിവശാല്‍ നേരത്തെ പോകേണ്ടതായി വന്നു. അദ്ദേഹം ദിവാന് പേഷ്കാരുടെ അടുത്തുചെന്ന് പാശ്ചാത്യരീതിയില്‍ സലാം പറഞ്ഞു പിരിഞ്ഞപ്പോള്‍ പ്രാചീന ബ്രാഹ്മണ സമ്പ്രദായത്തില്‍ അദ്ദേഹം ഇടതുകൈ അല്‍പ്പം പൊക്കി അനുവാദം കൊടുക്കുകയാണ് ചെയ്തത്.
ശൂദ്രന്മാരെ ബ്രാഹ്ണര്‍ അഭിവാദ്യം ചെയ്യുന്ന രീതിയായിരുന്നു അത്. സ്വാമിജി ഇത് ശ്രദ്ധിച്ചു. പേഷ്കാര്‍ക്കും പോകുവാനുള്ള സമയമായി. അദ്ദേഹം സ്വാമിജിയുടെ അടുത്തുചെന്ന് യാത്ര പറഞ്ഞു പിരിയുവാന്‍ പുറപ്പെട്ടപ്പോള്‍ സ്വാമിജി വെറും ‘നാരായണ’ എന്നുമാത്രം പറഞ്ഞു മിണ്ടാതെയിരുന്നു. ഇത് ദിവാന് ഒട്ടും പിടിച്ചില്ല.
അതറിഞ്ഞ ഉടനെ സ്വാമിജി ഗൗരവത്തില്‍ പറഞ്ഞു, ”മിസ്റ്റര്‍ നാരായണമേനോന്, നിങ്ങളോട് യാത്ര പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പ്രദായപ്രകാരമുള്ള ആചരണമേ പാടുള്ളൂവെങ്കില്‍ എന്നോട് യാത്ര പറയുമ്പോള്‍ ഞാനെന്റെ സമ്പ്രദായപ്രകാരമുള്ള ആചരണം ചെയ്താല്‍ പോരെന്ന് പറയുവാന്‍ നിങ്ങള്‍ക്കെന്ത് അവകാശമാണുള്ളത്? സ്വാമിജിയുടെ മനോധൈര്യത്തേയും സൂക്ഷ്മദര്‍ശിത്വത്തെയും സ്വഭാവവിശേഷതയെയും പ്രകാശിപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: