ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള വാട്ടര്‍ ടാങ്കുകളില്‍ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ശുദ്ധജലം എന്ന പേരില്‍ പൊതുജനത്തിന് നല്‍കുന്നത് മലിനജലം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സര്‍ക്കാര്‍ തന്നെ സൗകര്യമൊരുക്കുന്നു. കരാറെടുത്തിരിക്കുന്നവര്ക്ക് അനുവദിച്ച തുക നല്കാന് വകുപ്പു തയാറാകാത്തതുമൂലം ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇവര്‍ പിന്മാറിയതാണു പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണമെന്നറിയുന്നു.
കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ആലപ്പുഴ നഗരത്തില്‍ മാത്രം 18 ഓളം വാട്ടര്‍ ടാങ്കുകളില്‍ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സാധാരണ വാട്ടര്‍ ടാങ്കുകളില്‍ ഒരു ദിവസം 25 കിലോ ബ്ലീച്ചിങ് പൗഡറാണ് ജലശുദ്ധീകരണത്തിനായി ഉപയോഗിക്കേണ്ടത്. ക്ലോറിന്‍ വാതകം ജലത്തിലേക്ക് കലര്‍ത്തുന്നതിനുള്ള സംവിധാനമുള്ളയിടങ്ങളിലാകട്ടെ ഇതിനുപകരം ദിവസം ആറുമണിക്കൂറോളം ക്ലോറിന്‍ പമ്പുചെയ്യുകയും വേണം.
ജലശുദ്ധീകരണത്തിനായി വാട്ടര്‍ ടാങ്കുകളില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്ത്തുന്നതിനു കരാര്‍ നല്കുകയാണു വാട്ടര്‍ അതോറിറ്റി ചെയ്യുന്നത്. ടാങ്കുകളില്‍ കലര്‍ത്തുന്നതിനുള്ള ക്ലോറിന്‍ വകുപ്പുതന്നെയാണു കരാറുകാര്‍ക്കു നല്‍കുന്നത്. ബ്ലീച്ചിങ് പൗഡര്‍ വലിയ പാത്രത്തില്‍ കലക്കിയശേഷം തെളിഞ്ഞ വെള്ളമാണു ടാങ്കില്‍ കലര്ത്തേണ്ടതെന്നതാണു ചട്ടമെങ്കിലും പലപ്പോഴും ബ്ലീച്ചിങ് പൗഡര്‍ മൊത്തതോടെ ടാങ്കില്‍ കലര്‍ത്തുകയാണ് പലയിടങ്ങളിലും ചെയ്യുന്നത്.
പലപ്പോഴും ഇതു ടാങ്കിന്റെ താഴെ കുമ്മായം അടിയുന്നതിനു കാരണമാകകുന്നു. ഇത്തരത്തില്‍ ടാങ്കില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കുന്നതിനു മാസത്തിലൊരിക്കല്‍ ടാങ്ക് വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ടാങ്ക് വൃത്തിയാക്കലും നിലച്ചിരിക്കുകയാണ്. ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതു സംബന്ധിച്ച് ജീവനക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നും മലിനജലമാണ് ലഭിക്കുന്നതെന്ന പരാതി ഉയര്‍ന്നെങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണ്.
ശൂദ്ധജലം നല്കുന്ന കാര്യത്തിലെങ്കിലും സാമ്പത്തിക പ്രതിസന്ധി ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കൃത്യമായി കരം ഈടാക്കുന്നവര്‍ക്ക് ശുദ്ധജലം നല്‍കാനും ബാദ്ധ്യതയുണ്ട്. ശുദ്ധജലം എന്ന പേരില്‍ മലിനജലം നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്വകാര്യ ഏജന്‍സികളെ പോലും സര്‍ക്കാര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി മാനം കെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: