ന്യൂദല്‍ഹി: സെല്‍ഫി എന്ന,മൊബൈലില്‍ സ്വയം ഫോട്ടോ എടുക്കല്‍ വിദ്യ, ലോകപ്രശസ്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ സെല്‍ഫിയില്‍ കുടുങ്ങി; സാമാന്യം നല്ല തണുപ്പത്തും സെല്ഫിത്തിരക്കുകാര്ക്കിടയില് അദ്ദേഹം ഞെരുങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കിയ എസ്പിജിക്കാര്‍ വിയര്‍ത്തു കുളിച്ചു. കൃത്യമായി പറഞ്ഞാല്‍ അര മണിക്കൂര്‍ അതൊരു പരീക്ഷണ ഘട്ടമായിരുന്നു.
ബിജെപി ആസ്ഥാനമായ 11 അശോകാ റോഡിനു സമീപം പാര്‍ട്ടി സംഘടിപ്പിച്ച ദീവാലി മിലന് പരിപാടിയിലാണ് പ്രധാനമന്ത്രി എത്തിയത്. ഏതാണ്ട് മുന്നൂറ് പത്രപ്രവര്‍ത്തകര്‍. ദീപാവലി ആഘോഷപരിപാടിക്ക് പത്രപ്രവര്‍ത്തകരെയും വിശിഷ്ട വ്യക്തികളേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുമെന്ന വിവരം ഇന്നലെ ഉച്ചയോടടുപ്പിച്ചാണ് അറിയിച്ചത്. കനത്ത സുരക്ഷയും പരിശോധനയും മറ്റും വേണ്ടതാണെങ്കിലും പത്രപ്രവര്‍ത്തകര്‍ ക്ഷണിക്കപ്പെട്ട് പങ്കെടുക്കുന്ന ആഘോഷമായതിനാല്‍ അതൊഴിവാക്കി. എല്ലാവര്ക്കും ദീപാവലി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി വേദിയില്‍ നിന്നിറങ്ങി നേരേ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്.
കൈകൂപ്പി, അഭിവാദ്യം ചെയ്ത്, കുശലം ചോദിച്ച് നീങ്ങുമ്പോള്‍ ആദ്യം ഒരു വനിതാ ജേണലിസ്റ്റാണ് അനുമതി ചോദിച്ചത്, ഒരു സെല്‍ഫിക്ക്. അതിഥികള്‍ അവിടവിടെത്തന്നെ ഇരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നതിനിടെ ഒരു ഉരുള്‍പൊട്ടല്‍ പോലെയാണ് സെല്‍ഫിയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. എസ്പിജി വീര്‍പ്പുമുട്ടി. മോദി പുഞ്ചിരിച്ചുകൊണ്ട് ആവുന്നത്ര സെല്‍ഫിക്ക് സഹകരിച്ചു. ചിലര്‍ക്ക് തിടുക്കത്തിനും തിരക്കിനുമിടെ ഫോട്ടോ ക്ലിക്കായില്ല. ചിലരുടെ ഫോണ്‍ പ്രവര്‍ത്തിച്ചില്ല. അപ്രതീക്ഷിതമായി വന്നുവീണ അവസരം വിനിയോഗിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കി. ചിലരെ ക്ലിക്കുചെയ്യാന്‍ പ്രധാനമന്ത്രി തന്നെ സഹായിച്ചു. ഒരു ഘട്ടത്തില്‍ ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാത്ത സ്ഥിതിവന്നു.
കൃത്യമായി പറഞ്ഞാല്‍ 30 മിനുട്ടു നേരം സെല്‍ഫികള്‍ക്കായി മോദി നിന്നുകൊടുത്തു. ആരെയും പിണക്കിയില്ല, ആര്‍ക്കും പരിഭവവുമുണ്ടായില്ല. ആര്‍ക്കും പ്രധാനമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളില്ലായിരുന്നു. ആശംസയില്‍ പ്രധാനമന്ത്രി പറഞ്ഞു, സാമ്പത്തിക-സാമൂഹ്യ പുരോഗതിയുടെ പ്രതീകങ്ങള്‍കൂടിയാണ് ഉത്സവങ്ങള്‍. നമ്മുടെ സമ്പന്നമായ ഉത്സവങ്ങള്‍ എണ്ണിയാല്‍ തീരില്ല, അത്രയ്ക്ക് വിപുലവും വിവിധവുമാണ്. കുംഭമേളയുടെ നാളുകളില്‍ ഗംഗയ്ക്കു സമീപം ഓരോ ദിവസവും ഓരോരോ ചെറു യൂറോപ്പാണുണ്ടാകുന്നത്. ദീപാവലിയിലെ ഈ ഒന്നിക്കല് പലകാരണങ്ങളാല്‍ നീണ്ടു. ഇനിയും നീണ്ടാല്‍ ക്രിസ്മസ് എത്തും. എല്ലാവര്ക്കും ആശംസകള്‍, മോദി പറഞ്ഞു.
യുവ മാധ്യമപ്രവര്‍ത്തകരാണ് മുന്നിട്ടിറങ്ങിയത്. അതിനിടെ മുതിര്‍ന്നവരെ കാണാനും കൈ കൊടുക്കാനും പുറത്തുതട്ടാനും പരിചയം പുതുക്കാനും കുശലം ചോദിക്കാനും മോദി അവസരം കണ്ടെത്തി. എസ്പിജിക്ക് മാധ്യമ പ്രവര്‍ത്തകരെ വിലക്കാനും വയ്യ, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ഉണ്ടാകാനും പാടില്ലെന്ന സമ്മര്‍ദ്ദം ഏറി. അരമണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം പാര്‍ട്ടി ഓഫീസ് വിട്ടു.
‘കഴിഞ്ഞ തവണയും ദീപാവലി മിലന് പരിപാടിയില്‍ മോദി പങ്കെടുത്തു. അന്ന് മോദിയോടൊപ്പം ചിത്രമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശങ്കിച്ചു നിന്നു. ചിലരുടെ അന്നത്തെ സെല്‍ഫി പലരും വിവാദമാക്കി. ഇന്നലെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു. ആരും മടിച്ചു നിന്നില്ല, ഇടിച്ചുകയറുകയായിരുന്നു,’ മിലനില്‍ പങ്കെടുത്ത ഒരു പത്രപ്രവര്ത്തകന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ മോദിക്കൊപ്പം തിരക്കില്ലാതെ സെല്ഫിയെടുത്തതിനാല് ഇത്തവണ കണ്ടാസ്വാദിക്കുകയായിരുന്നുവെന്ന് വ്യാഴവട്ടക്കാലമായി തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറഞ്ഞു.
‘മോദിയുടെ വിദേശ രാജ്യങ്ങളിലെ സ്വീകരണങ്ങളുംപരിപാടികളും ‘സംഘടിപ്പിക്കുന്ന’താണെന്ന് എഴുതിവിട്ടവരും അവിടെ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. എന്തായാലും ഒന്നുറപ്പാണ്, യുവാക്കളായാലും പുതുമുറക്കാരായാലും അവിടെ സെല്‍ഫിയെടുക്കാന്‍ കണ്ട ആ ആവേശം നരേന്ദ്രമോദിയോടുള്ള ആഭിമുഖ്യം തന്നെയായിരുന്നു. അത് ഇതുവരെ കണ്ടിട്ടില്ലാത്തതും. മാധ്യമങ്ങള്‍ എന്തു പ്രസിദ്ധീകരിച്ചാലും മാധ്യമപ്രവര്‍ത്തകര്‍ എന്തു വിമര്‍ശിച്ചാലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്,’ മറ്റൊരു മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: